ഓർമകളുണർത്തി അത്താഴക്കൊട്ടുകാർ

ആറാട്ടുപുഴ: വിശ്വാസികളെ അറബനമുട്ടോടെ അത്താഴത്തിന് ഉണർത്തുന്ന അത്താഴക്കൊട്ടുകാർക്ക് കാലപുരോഗതിയിൽ ഇടം നഷ്ടമായി. അഞ്ചുവർഷം മുമ്പ് വരെയും അത്താഴക്കൊട്ടുകാരുടെ സാന്നിധ്യം റമദാനിൽ സജീവമായിരുന്നു. അന്ന് അർധരാത്രി അറബനമുട്ടി‍ൻെറ താളത്തിൽ മുഖരിതമായിരുന്നു രാവുകൾ. രണ്ടുപേർ ചേർന്നുള്ള സംഘങ്ങൾ കൊട്ടിപ്പാടി ഒരോ വീടി‍ൻെറയും മുന്നിലെത്തും. വീട്ടുകാർ ഉണർന്നെന്ന് ഉറപ്പാകുമ്പോൾ അടുത്ത വീട്ടിലേക്ക് പോകും. നാട്ടിൽ പകുതിയോളം ആളുകളെങ്കിലും ഇവരുടെ കൊട്ടിന് അശ്രയിച്ചായിരുന്നു ഇടയത്താഴത്തിന് ഉണർന്നിരുന്നത്. അത്താഴക്കൊട്ടുകാർ ഉറപ്പായും എത്തി പാടി ഉണർത്തുമെന്ന വിശ്വാസം ഉള്ളതിനാൽ വീട്ടുകാർ ധൈര്യത്തോടെ ഉറങ്ങുമായിരുന്നു. റമദാൻ കഴിയുമ്പോൾ പകൽ ഓരോ വീട്ടിലും ഇവരെത്തും. 30 ദിവസം കൊട്ടി ഉണർത്തിയതി‍ൻെറ സന്തോഷത്തിന് വീട്ടുകാർ കൈയയച്ച് സംഭാവന നൽകും. ഇതായിരുന്നു പതിവ്. അർധരാത്രി കഴിഞ്ഞ് കൊട്ടിനിറങ്ങിയാൽ മൂന്നര മണിക്കുള്ളിൽ പ്രദേശത്തെ വീടുകളിൽ എല്ലാം എത്താൻ അത്താഴക്കൊട്ടുകാർക്ക് കഴിയുമായിരുന്നു. ഇന്ന് താമസിച്ച് കിടക്കുകയും താമസിച്ച് എഴുന്നേൽക്കുകയും ചെയ്യുന്ന ശീലമായതോടെ അർധരാത്രിയിൽ അത്താഴക്കൊട്ടിനിറങ്ങിയാൽ ആളുകൾക്ക് ശല്യമാകുന്ന അവസ്ഥയുണ്ട്. വിളിച്ചുണർത്താനുള്ള സംവിധാനങ്ങൾ എല്ലാവർക്കും ആയതും ഒരു കാരണമാണ്. അത്താഴക്കൊട്ട് മുടങ്ങിയെങ്കിലും തമിഴ്​ നാട്ടിലെ ഉള്ളാളത്തുനിന്നും അത്താഴക്കൊട്ടുകാർ ഇപ്പോഴും റമദാനാകുമ്പോൾ കേരളത്തിൽ എത്താറുണ്ട്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി പതിവ് തുടരുന്നതായി ആറാട്ടുപുഴയിൽ എത്തിയ ബാബു ബാഷയും അബ്ദുൽ റസാഖും പറഞ്ഞു. പകൽ സമയങ്ങളിൽ അറബന മുട്ടി വീടുകൾ കയറും, ഉപജീവനത്തിന് വകതേടാൻ. APL RAMATHAN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.