ക്ഷേത്രഭാരവാഹികള്‍ക്കുനേരെ ഭീഷണിയും ദുഷ്പ്രചാരണവുമെന്ന് പരാതി

ചേര്‍ത്തല: പള്ളിപ്പുറം തിരുഐരാണിക്കുളം കളത്തില്‍ ക്ഷേത്രം ഭാരവാഹികള്‍ക്കുനേരെ ഭീഷണിയും സമൂഹമാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണവുമെന്ന് പരാതി. ക്ഷേത്രം മാനേജര്‍ വി.കെ. രാധാകൃഷ്ണന്‍ നായര്‍ ചേര്‍ത്തല ഡിവൈ.എസ്.പിക്കാണ് പരാതി നല്‍കിയത്. ഉത്സവത്തിനു ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തിപ്പിക്കാൻ അസോസിയേഷന്‍ വിലക്കേര്‍പ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. ഏപ്രിൽ 29 മുതല്‍ മേയ് ആറുവരെ നടക്കുന്ന ഉത്സവത്തിനു ലൈറ്റ് ആന്‍ഡ് സൗണ്ട് പ്രവര്‍ത്തനങ്ങള്‍ നല്‍കിയതിന്റെ പേരിലാണ് തര്‍ക്കം. എല്ലാവര്‍ഷത്തെയും പോലെ കരാര്‍ ക്ഷണിച്ച് ലഭിച്ച ആറു ഓഫറുകളില്‍ കുറഞ്ഞ ഓഫറായ 76,700 രൂപ രേഖപ്പെടുത്തിയയാള്‍ക്ക് പ്രവൃത്തി ഉറപ്പിക്കുകയായിരുന്നു. 13ന് ലൈറ്റ് ആന്‍ഡ് സൗണ്ട് അസോസിയേഷന്റെ പേരിലെത്തിയ അഞ്ചുപേര്‍ മാനേജറുടെ മുറിയിലെത്തി ടെൻഡര്‍ അംഗീകരിക്കില്ലെന്നും പുതിയ ടെൻഡര്‍ വിളിക്കണമെന്നും ആരെക്കൊണ്ടും ഇവിടത്തെ പ്രവര്‍ത്തനങ്ങൾ ചെയ്യിക്കില്ലെന്നും ഭീഷണി മുഴക്കിയതായി മാനേജര്‍ വി.കെ. രാധാകൃഷ്ണന്‍ നായര്‍, ബോര്‍ഡ് അംഗങ്ങളായ രാഹുല്‍ അരവിന്ദ്, ഡി. ജഗദീഷ് എന്നിവര്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. എന്നാൽ ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തിയതായും ദുഷ്പ്രചാരണവുമെന്നുകാട്ടി നല്‍കിയ പരാതി വസ്തുതാവിരുദ്ധമാണെന്ന് ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ അരൂര്‍ മേഖല സെക്രട്ടറി ജീമോന്‍ പറഞ്ഞു. കരാറില്‍ പങ്കെടുത്തവരുടെ പരാതിയെ തുടര്‍ന്നാണ് ഭാരവാഹികള്‍ ക്ഷേത്രത്തിലെത്തി വസ്തുതകള്‍ ബോധ്യപ്പെടുത്തിയത്. പ്രതിസന്ധിയിലായ മേഖലയെ നിലനിര്‍ത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംഘടന വിഷയത്തില്‍ ഇടപെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.