നാട്ടുകാരുടെ വഴിമുട്ടിച്ച് കലുങ്ക് നിര്‍മാണം

അമ്പലപ്പുഴ: രണ്ട് റോഡ് കലുങ്ക് നിർമാണത്തിന് പൊളിച്ചതോടെ പുറത്തിറങ്ങാനാവാതെ പ്രദേശവാസികൾ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 16ാം വാർഡ് നീർക്കുന്നം കളപ്പുരക്കൽ ക്ഷേത്രത്തിനുസമീപമാണ് നാട്ടുകാർക്ക് ദുരിതമായി കലുങ്ക് നിർമിക്കുന്നത്. നീർക്കുന്നം ജനസേവിനി ഗ്രന്ഥശാലക്ക് തെക്കുഭാഗത്ത് പടിഞ്ഞാറേക്ക് കിടക്കുന്ന റോഡിൽ കലുങ്ക് നിർമാണം പൂർത്തിയാക്കിയെങ്കിലും ഇരുവശത്തുമുള്ള അപ്രോച്റോഡ് നിർമിച്ചിട്ടില്ല. ഇതിനാൽ പ്രദേശവാസികൾ ദേശീയപാതയിലെത്താൻ ഉപയോഗിച്ചിരുന്നത് ഇതിന് വടക്കുഭാഗത്ത് കളപ്പുരക്കൽ ക്ഷേത്രത്തിന് മുന്നിലുള്ള റോഡായിരുന്നു. എന്നാൽ, ഈ റോഡും കലുങ്ക് നിർമാണത്തിന് ചൊവ്വാഴ്ച പൊളിച്ചതോടെ പ്രദേശവാസികളുടെ വഴിമുട്ടി. രണ്ട് റോഡിലൂടെയും യാത്ര തടസ്സപ്പെട്ടതോടെ ദേശീയപാതയിലെത്താൻ കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയായി. അത്യാസന്നനിലയിലായ ഒരു രോഗിയെ ഉടൻ ആശുപത്രിയിലെത്തിക്കാൻപോലും കഴിയില്ല. ആദ്യം നിർമിച്ച കലുങ്കിൽ അപ്രോച് റോഡ് നിർമിച്ച ശേഷമാണ് തൊട്ടടുത്ത റോഡ് പൊളിച്ചിരുന്നതെങ്കിൽ യാത്രാ ദുരിതം ഒഴിവാകുമായിരുന്നു. ദീർഘവീക്ഷണമില്ലാതെ നിർമാണ പ്രവർത്തനം നടത്തിയതോടെ പ്രദേശവാസികൾ നടുക്കടലിലായി. ഇതുൾപ്പെടെ മറ്റ് വാർഡുകളിലുമായി നാല് കലുങ്ക് നിർമിക്കാൻ പഞ്ചായത്തിൽനിന്ന് 39 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സ്പിൽ ഓവർ വർക്കായതിനാൽ മേയ് 31 നുമുമ്പ് ഇവയുടെ നിർമാണം പൂർത്തിയാക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്. ഇതോടെ ഇനി ഒന്നര മാസംകൂടി യാത്രാദുരിതം അനുഭവിക്കേണ്ട അവസ്ഥയിലായി നാട്ടുകാർ. മഴ തുടർന്ന് നിർമാണപ്രവർത്തനം നീണ്ടുപോയാൽ യാത്രാദുരിതം വീണ്ടും വർധിക്കും. (ചിത്രം കലുങ്ക് നിര്‍മിക്കാനായി റോഡ് പൊളിച്ചിട്ടിരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.