എസ്.എസ്.എൽ.സി: പൊള്ളുന്ന ചൂടിൽ ആശ്വാസത്തിന്റെ മലയാളം പരീക്ഷ

കായംകുളം: പൊള്ളുന്ന വേനൽ ചൂടിനിടെ കടന്നുവന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ആശ്വാസത്തിന്റെ ആദ്യദിനം. പത്താം ക്ലാസ് പരീക്ഷക്കായി മലയാളം ചോദ്യക്കടലാസ് കൈയിൽ കിട്ടിയപ്പോഴാണ് മിക്കവരുടെയും മനസ്സ് തണുത്തത്. പരീക്ഷയൊക്കെ എളുപ്പമായിരുന്നു. പക്ഷേ, ക്ലാസ് മുറിയിലെ ചൂട് സഹിക്കാവുന്നത് ആയിരുന്നില്ലെന്നായിരുന്നു ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. പരീക്ഷ ചൂടിനെ മറികടന്നെങ്കിലും മിക്ക കുട്ടികളും കത്തുന്ന വേനലിൽ വാടിത്തളർന്നു. കോൺക്രീറ്റ് കെട്ടിടങ്ങളിലെ ക്ലാസുമുറികൾ ചുട്ടുപഴുത്ത അവസ്ഥയിലായതാണ് കുട്ടികളെ കുഴക്കിയത്. വേനൽ ചൂടിൽ വിയർത്തെങ്കിലും മലയാളം ചോദ്യക്കടലാസ് വിയർപ്പിക്കുന്നതായില്ല. ചൂടിന് ആശ്വാസം പകരുന്ന ചോദ്യങ്ങളായിരുന്നു ആദ്യദിനത്തിലെന്ന് കുട്ടികൾ സന്തോഷം പങ്കുവെച്ചു. 22,345 വിദ്യാര്‍ഥികളാണ് ജില്ലയിൽ പരീക്ഷ എഴുതിയത്. ഇതില്‍ 11,894 പേര്‍ ആണ്‍കുട്ടികളും 10,451 പെണ്‍കുട്ടികളും. ജില്ലയില്‍ 200 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത് മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലാണ് -7401 പേര്‍. ആലപ്പുഴ -6420, ചേര്‍ത്തല -6445, കുട്ടനാട് -2079 എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലകളില്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണം. പരീക്ഷയുടെ സുഗമമായ നടത്തിപ്പിനും വിദ്യാര്‍ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കും സംശയനിവാരണത്തിനുമായി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസില്‍ ഹെൽപ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. --ചിത്രം-- മദ്യനയം ദുരന്തങ്ങൾക്ക് വഴിതെളിക്കും -മദ്യവിരുദ്ധ സമിതി ആലപ്പുഴ: സർക്കാറിന്‍റെ മദ്യനയം കേരളത്തെ മദ്യാലയമാക്കുമെന്ന് കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ഉപഭോഗം വർധിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്ന് യോഗം ഉദ്ഘാടനം ചെയ്ത മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റ് ബേബി പാറക്കാടൻ പറഞ്ഞു. മദ്യപാനവും പുകവലിയും മൂലം ജനതയുടെ ആരോഗ്യവും സമ്പത്തും നശിച്ചുകൊണ്ടിരിക്കുകയാണന്നും ഇതിന്‍റെ ഉത്തരവാദിത്തം സർക്കാറിനാണെന്നും യോഗം അഭിപ്രായപ്പെട്ടു. ഹക്കിം മുഹമ്മദ് രാജ അധ്യക്ഷത വഹിച്ചു. വർക്കിങ് പ്രസിഡന്റ് മൗലാന ബഷീർ മുഖ്യപ്രഭാഷണം നടത്തി. തോട്ടുങ്കൽ ജോർജ് ജോസഫ്, എച്ച്. സുധീർ, എം.ഡി. സലിം, ഡി.ഡി. സുനിൽകുമാർ, ഇ. ഷാബ്ദീൻ, ബി. സുജാതൻ, ജേക്കബ് എട്ടുപറയിൽ, ഷീല ജഗധരൻ, ആന്റണി കരിപ്പാശേരി, ശ്യാമള പ്രസാദ്, ബിനു മദനൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.