അരൂക്കുറ്റി: . കഴിഞ്ഞ രാത്രി അരൂക്കുറ്റി പാദുവാപുരം സെന്‍റ് ആന്‍റണീസ് ഇടവക പള്ളിയുടെ കീഴിലുള്ള വടുതല ജെട്ടി സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തിയും കാണിക്കവഞ്ചിയും മോഷ്ടിച്ചു. അന്നുതന്നെ വടുതല ജെട്ടി മസ്ജിദിലെയും എസ്.എൻ.ഡി.പി 602 നമ്പർ ശാഖയുടെ ക്ഷേത്രത്തിലെയും ഭണ്ഡാരപ്പെട്ടിയും മോഷ്ടിച്ചിരുന്നു. ചർച്ചിലെ തിരുവോസ്തിയും കാണിക്ക വഞ്ചിയും കിഴക്കേ കായലിലെ ചതുപ്പിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തുകയുണ്ടായി. രാത്രി പട്രോളിങ്ങിന് ഉണ്ടായിരുന്ന പൊലീസ് പ്രാഥമിക അന്വേഷണം നടത്തി. പിന്നീട് ചേർത്തല ഡിവൈ.എസ്.പി വിജയന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയും വിരലടയാള വിദഗ്ധരുമെത്തി വിശദമായ അന്വേഷണം നടത്തി. കിടേശേരി ക്ഷേത്രം, മൂലങ്കുഴി ക്ഷേത്രം, കാട്ടില മഠം ക്ഷേത്രം തുടങ്ങിയയിടങ്ങളിലെ കാണിക്ക വഞ്ചികളും ഒരാഴ്ചക്കിടെ മോഷ്ടിച്ചിരുന്നു. വടുതല ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മോഷണശ്രമം നടന്നിരുന്നു. അതേസമയം, സെന്‍റ് ജേക്കബ് ചാപ്പലിലെ സക്രാരി തുറന്ന് തിരുവോസ്തിയും കാണിക്ക വഞ്ചിയും മോഷ്ടിച്ച സംഭവത്തിൽ കൊച്ചി രൂപത പ്രതിഷേധം രേഖപ്പെടുത്തി. മോഷണശ്രമമായി മാത്രം ഇതിനെ കാണാൻ കഴിയില്ലെന്നും വിശ്വാസികൾക്ക് വേദനയുണ്ടാക്കിയ നിന്ദ്യമായ സംഭവത്തെക്കുറിച്ച് ഉടൻ അന്വേഷണം നടത്തി കുറ്റവാളികളെ കണ്ടെത്തണമെന്ന് രൂപത പി.ആർ.ഒ ഡോ. ജോണി സേവ്യർ പുതുക്കാട്ട്, ചാപ്പലിലെ ഇൻചാർജ് ഫാദർ അനീഷ് ആന്റണി ബാവക്കാട്ട്, വികാരി ആന്റണി കുരുവേലി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.