പാണാവള്ളി കുടുംബാരോഗ്യ കേന്ദ്രം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

കുടുംബാരോഗ്യ കേന്ദ്രമാക്കൽ പേരിൽ മാത്രം പൂച്ചാക്കൽ: പാണാവള്ളി പി.എച്ച്.സി, കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ച് ആറുമാസം കഴിഞ്ഞിട്ടും സൗകര്യം ഒരുക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. ആവശ്യമായ കെട്ടിടങ്ങൾ ഒരുക്കാതെയും ഡോക്ടർമാർ ഉൾപ്പെടെ ജീവനക്കാരെ നിയമിക്കാതെയും പേരിൽ മാത്രം കുടുംബാരോഗ്യ കേന്ദ്രമാക്കിയതിനെതിരെയാണ് വിവിധ സംഘടനകൾ രംഗത്ത് വന്നിട്ടുള്ളത്. പ്രക്ഷോഭത്തിന് തുടക്കമിട്ട് വെൽഫെയർ പാർട്ടി പാണാവള്ളി പഞ്ചായത്ത് കമ്മിറ്റി അരൂർ എം.എൽ.എ ദലീമ ജോജോക്ക് നിവേദനം നല്കി. എം.എൽ.എയുടെ 'പാണാവള്ളി പഞ്ചായത്തിൽ ഒരു ദിനം' പരിപാടി വേദിയിൽ പഞ്ചായത്ത് പ്രസിഡന്‍റ് ധന്യ സന്തോഷിന്റെ സാന്നിധ്യത്തിലാണ് നിവേദനം നൽകിയത്. ആവശ്യമായ സംവിധാനമൊരുക്കണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ശക്തമായ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്‌ ഷിയാസ് പാണാവള്ളി പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ വി.എ. നാസിമുദ്ദീൻ, സമദ് പൂച്ചാക്കൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. പാണാവള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തെ കുടുംബരോഗ്യകേന്ദ്രമാക്കിയത് കടലാസിൽ മാത്രമാണെന്ന് കോൺഗ്രസ് പാർലമെന്‍ററി പാർട്ടി ലീഡർ അഡ്വ. എസ്. രാജേഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണ്. കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ സൗകര്യം സജ്ജമാക്കി 24 മണിക്കൂറും ഡോക്ടറുടെ സേവനം ലഭ്യമാക്കാനുള്ള നടപടിയൊരുക്കണം. ഇതിനായി ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും രാജേഷ് പറഞ്ഞു. പാണാവള്ളി പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമായി പ്രഖ്യാപിച്ചെങ്കിലും നാളേറെയായിട്ടും ആവശ്യമായ സൗകര്യം ഒന്നും തന്നെ ഒരുക്കാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് എസ്.ഡി.പി.ഐ പാണാവള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് ടി.എച്ച്. ഹസ്സൻ, സെക്രട്ടറി കെ.ജെ. നവാസ് എന്നിവർ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.