ബങ്കറിൽ ഏഴുദിവസം; ഒടുവിൽ സ്വാതി വീടണഞ്ഞു

ആലപ്പുഴ: യുക്രെയ്നിലെ ഖാർകിവിൽ റഷ്യൻ ആർമിയുടെ ഷെല്ലാക്രമണത്തിൽ താമസിച്ച കെട്ടിടത്തിന്‍റെ മുകളിലേക്ക് ബോംബ് വീണപ്പോൾ സ്വാതിവിറച്ചുപോയി. ഇനി രക്ഷപ്പെടില്ലെന്നാണ് കരുതിയത്. ഭയന്നുവിറച്ചതോടെ അമ്മയുടെ ഫോണിലേക്ക് വിളിയെത്തി. സംസാരത്തിനിടെ മുറിഞ്ഞുപോയ വാക്കുകൾക്കിടെ പറയാതെ പറഞ്ഞു 'അമ്മയെ ഇനി കാണാൻ പറ്റുമോയെന്ന് അറിയില്ല'. ഒടുവിൽ ആശ്വാസമായത് തിങ്കളാഴ്ച രാത്രി 11.30ന് ആലപ്പുഴ കറുകയിൽ വാർഡിലെ വീട്ടിലെത്തിയപ്പോഴാണ്. ഖാർകിവ് വി.എൻ കറാസിൻ യൂനിവേഴ്സിറ്റിയിലെ രണ്ടാംവർഷ എ.ബി.ബി.എസ് വിദ്യാർഥിയായ എസ്. സ്വാതി ഫ്ലാറ്റിലാണ് താമസിച്ചത്. യുദ്ധം രൂക്ഷമായതോടെ ഹോസ്റ്റലിന്‍റെ ബങ്കറിലേക്ക് മാറി. 300ൽഅധികം വിദ്യാർഥികൾ ഒപ്പമുണ്ടായിരുന്നു. ഏഴ്ദിവസമാണ് ഇവിടെ തങ്ങിയത്. അവസാനനിമിഷം ഭക്ഷണം ഒരുനേരമായി ചുരുങ്ങിയതോടെ ഏങ്ങനെയെങ്കിലും ഖാർകിവ് വിടാൻ തീരുമാനിച്ചു. അതിർത്തികടന്നെത്താനായിരുന്നു എംബസി നിർദേശം. കോഓഡിനേറ്റർമാരുടെയും കൂട്ടുകാരുടെയും സഹായത്തോടെ ജീവൻ പണയപ്പെടുത്തി അലഞ്ഞുതിരിഞ്ഞാണ് അതിർത്തികടന്നത്. ഖാർകിവിൽനിന്ന് പുറപ്പെട്ട ട്രെയിനിൽ കയറി വിൻസിവരെ എത്തി. എട്ടംഗസംഘത്തോടൊപ്പമായിരുന്നു യാത്ര. റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ സ്ഥിതിയാകെ മാറി. യുക്രെയ്ൻകാരല്ലാത്ത ആരെയും അവർ കയറാൻ സമ്മതിച്ചില്ല. നേരത്തേയെത്തിയ പലരെയും ട്രെയിനിൽനിന്ന് ഉപദ്രവിച്ച് താഴെയിടുന്ന സ്ഥിതിവരെയുണ്ടായി. അതെല്ലാം മറികടന്നാണ് ഹംഗറിയിലേക്ക് എത്തിയത്. അവിടെയുണ്ടായിരുന്ന മലയാളികളെ കൂട്ടി ബസിൽ 10 മണിക്കൂർ യാത്ര നടത്തിയാണ് വിമാനത്താവളത്തിലെത്തിയത്. മുംബൈ വഴിയാണ് കൊച്ചിയിലെത്തിയത്. കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പോയിലെ ജീവനക്കാരൻ സന്തോഷ് കുമാറാണ് പിതാവ്. ആലപ്പുഴ ലീഗൽ സർവിസ് ഓഫിസ് ജീവനക്കാരി ബിന്ദു എസ്. കുമാർ മാതാവും സ്വസ്തി സഹോദരിയുമാണ്. APL SWATHI UKRAIN യുക്രെയ്നിൽനിന്നെത്തിയ സ്വാതിയെ സ്വീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.