വയോധിക ദമ്പതികളുടെ കൊല: ശിക്ഷ ചൊവ്വാഴ്ച

മാവേലിക്കര: ചെങ്ങന്നൂർ കോടുകുളഞ്ഞിയിൽ വയോധിക ദമ്പതികളായ കരോട് ആഞ്ഞിലിമൂട്ടിൽ എ.പി. ചെറിയാൻ (കുഞ്ഞുമോൻ- 76), ഏലിക്കുട്ടി (ലില്ലി- 68) എന്നിവരെ ബംഗ്ലാദേശ് സ്വദേശികൾ കൊലപ്പെടുത്തിയ കേസിൽ മാവേലിക്കര അഡീഷനൽ ജില്ല കോടതി ചൊവ്വാഴ്ച ശിക്ഷ വിധിക്കും. ഫെബ്രുവരി 25ന് വിസ്താരം പൂർത്തിയായ കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. 2019 നവംബർ 11ന് നടന്ന സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശികളായ ലബ്‌ലു ഹസൻ (39), ജൂവൽ ഹസൻ (24) എന്നിവരാണ് പ്രതികൾ. കൊലക്കുശേഷം കേരളംവിട്ട പ്രതികളെ നവംബർ 13ന് വിശാഖപട്ടണം റെയിൽവേ സ്റ്റേഷനിൽനിന്നാണ് അറസ്റ്റ് ചെയ്തത്. പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തിയ പശ്ചാത്തലത്തിൽ ശിക്ഷ സംബന്ധിച്ച വിശദ വാദം വെള്ളിയാഴ്ച നടന്നു. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ച് പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. കൊല നടത്താൻ ഉപയോഗിച്ച ആയുധം കൊലപാതകത്തിലെ പൈശാചികത വെളിവാക്കുന്നു. മൺവെട്ടികൊണ്ട് ഏലിക്കുട്ടിയുടെ മുഖം വെട്ടിപ്പൊളിച്ചിരിക്കുന്ന ചിത്രങ്ങൾ തെളിവായി കോടതിയിലുണ്ട്. മനുഷ്യശരീരത്തോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരതയാണ് പ്രതികൾ കാട്ടിയത്. പ്രതികളുടെ പ്രായം കണക്കിലെടുക്കണമെന്നും വധശിക്ഷ പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്നും പ്രതിഭാഗം വാദിച്ചു. പ്രോസിക്യൂഷനുവേണ്ടി അഡി. പബ്ലിക് പ്രോസിക്യൂട്ടർ എസ്. സോളമൻ, സരുൺ കെ. ഇടിക്കുള എന്നിവരും പ്രതിഭാഗത്തിനുവേണ്ടി അഡ്വ. രാജേഷ് നെടുമ്പ്രവും ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.