മാറ്റിയിട്ടും മാറാതെ എരമല്ലൂരിലെ ബസ് സ്റ്റോപ്

അരൂർ: ബസ് സ്റ്റോപ് മാറ്റിയിട്ടും യാത്രക്കാർ പഴയ ബസ് സ്റ്റോപ്പിൽതന്നെ. എരമല്ലൂരിലാണ് അധികാരികൾ ബസ് സ്റ്റോപ് മാറ്റിയിട്ടും യാത്രക്കാർ പഴയ സ്ഥലത്തുതന്നെ ബസ് കാത്തുനിൽക്കുന്നത്. അറിയിപ്പും തീരുമാനവും എഴുപുന്ന ഗ്രാമപഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെതായിരുന്നു. ദേശീയപാതയിൽ തെക്കോട്ടുള്ള ബസ് സ്റ്റോപ് നിലവിലുണ്ടായിരുന്നത് എരമല്ലൂർ ജങ്ഷന് തെക്കുമാറി കിഴക്കായിരുന്നു. കഴിഞ്ഞദിവസം ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി തെക്കോട്ടുള്ള ബസ് സ്റ്റോപ് മാറ്റാൻ തീരുമാനിച്ചു. പെട്രോൾ പമ്പിന് സമീപം ബസ്ബേ ഉള്ള ഭാഗത്ത് ബസ് സ്റ്റോപ് തീരുമാനിച്ച് ബോർഡും സ്ഥാപിച്ചു. ഇതൊന്നുമറിയാതെ യാത്രക്കാർ പതിവുപോലെ പഴയ ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിന്നെങ്കിലും ബസ് പലതും നിർത്താതെ പോയി. പുതിയ ബസ് സ്റ്റോപ് തീരുമാനിച്ചത് വടക്കാണ് എന്നറിഞ്ഞ്, അവിടേക്ക് പോയവരും വെയിലത്ത് നിന്ന് വിഷമിച്ചതല്ലാതെ ബസുകൾ നിർത്തിയില്ല. ബസുകൾ തടയാനും ജീവനക്കാരോട് കയർക്കാനും യാത്രക്കാർ ശ്രമിച്ചതോടെ പഴയ ബസ് സ്റ്റോപ്തന്നെ വീണ്ടെടുക്കാൻ തീരുമാനിച്ചു. ശനിയാഴ്ച പൊലീസ് സഹായത്തോടെ ബസ് സ്റ്റോപ് പുനഃസ്ഥാപിക്കുമെന്നാണ് പഞ്ചായത്ത് അധികാരികൾ പറയുന്നത്. സ്റ്റോപ്പിനുള്ള സൗകര്യം ഇല്ലാത്ത പഴയ ബസ് സ്റ്റോപ്പിൽ ബസ്സുകൾ നിർത്തുന്നത് അപകടങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. എന്നാൽ, ഇവിടെ കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ചിത്രം എരമല്ലൂരിലെ പഴയ ബസ് സ്റ്റോപ്പിൽ യാത്രക്കാർ ബസിൽനിന്ന് കയറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.