കായംകുളം: നഗരം നേരിടുന്ന മാലിന്യപ്രതിസന്ധിക്ക് ശാശ്വത പരിഹാരമായി നൂതന പദ്ധതികളുമായി നഗരസഭ. 3.4 കോടി രൂപ ചെലവിൽ സ്ഥാപിക്കുന്ന ഓർഗാനിക് വേസ്റ്റ് കൺവർട്ടർ പ്ലാൻറ് നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ഇതോടൊപ്പം സംസ്കരണകേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന മാലിന്യം തരംതിരിച്ച് നീക്കുന്നതിന് ലോകബാങ്കിന്‍റെ സഹകരണത്തോടെയുള്ള പദ്ധതിയും പ്രയോജനകരമാകും. മാലിന്യപരിപാലന നിയമങ്ങൾക്ക് അനുസൃതമായി ശാസ്ത്രീയമായി മാലിന്യം ശേഖരിച്ച് സംസ്കരിക്കുന്നതിന് നൂതന സംവിധാനങ്ങളാണ് നടപ്പാക്കുന്നത്. അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്നതിന് ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ വാർഡ്തലത്തിൽ സജീവമാണ്. പ്ലാസ്റ്റിക്മാലിന്യം തരംതിരിച്ച് പുനരുപയോഗസാധ്യമായതും വിപണന മൂല്യമുള്ളതും കൈമാറുന്നതിന് ക്ലീൻ കേരള കമ്പനിയുമായി ധാരണപത്രം രൂപപ്പെടുത്തിയിട്ടുണ്ട്. 44 വാർഡിൽനിന്നായി 74,000 കിലോ പ്ലാസ്റ്റിക് ഇതിനകം ശേഖരിച്ചു. ഇതിലൂടെ 2.38 ലക്ഷം രൂപ നഗരസഭക്ക് ലഭിച്ചിട്ടുണ്ട്. ഹരിതകർമ സേനയെ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നടപടി ആരംഭിച്ചതായി ചെയർപേഴ്സൻ പി. ശശികല വാർത്തസമ്മേളനത്തിൽ അറിയിച്ചു. വഴിയോരങ്ങളിൽ മാലിന്യം തള്ളുന്നതിനെതിരെയുള്ള നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്. ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ രാത്രി പരിശോധനയും സജീവമാണ്. നഗരത്തിന്‍റെ പ്രധാന സ്ഥലങ്ങളിൽ സി.സി ടി.വി കാമറകൾ സ്ഥാപിക്കുന്ന പദ്ധതി അന്തിമഘട്ടത്തിലാണ്. വാർത്തസമ്മേളനത്തിൽ വൈസ് ചെയർമാൻ ജെ. ആദർശ്, സ്ഥിരം സമിതി അധ്യക്ഷരായ എസ്. കേശുനാഥ്, പി.എസ്. സുൽഫിക്കർ, ഫർസാന ഹബീബ്, മായാദേവി, ഷാമില അനിമോൻ, പാർലമെന്‍ററി പാർട്ടി ലീഡർ പി. ഹരിലാൽ, കൗൺസിലർമാരായ റജി മാവനാൽ, അഖിൽ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.