എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു; കാർ യാത്രക്കാരൻ രക്ഷപ്പെട്ടു

ചാരുംമൂട്: കുടശ്ശനാട് ക്ഷേത്രത്തിലെ എഴുന്നള്ളിപ്പിനിടെ ആന വിരണ്ടു. ആക്രമണത്തിൽ കാർ യാത്രികനായ എസ്.ബി.ഐ ജീവനക്കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടു. എസ്.ബി.ഐ അടൂര്‍ ശാഖയിലെ സീനിയര്‍ അസോസിയേറ്റ് കൊല്ലം പോരുവഴി മലനട സ്വദേശി ഗിരീഷാണ് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി ആറാട്ട് ഘോഷയാത്ര കടന്നുപോകുമ്പോഴാണ് പന്തളം-നൂറനാട് റോഡിലെ ആക്കമുക്കില്‍ വെച്ച് ആന ഇടഞ്ഞത്. കുളനടയില്‍ മരണവീട്ടില്‍ പോയശേഷം പോരുവഴിക്ക് പോകുകയായിരുന്നു ഗിരീഷ്. മൂന്ന് ആനയാണ് എഴുന്നള്ളത്തിന് ഉണ്ടായിരുന്നത്. എഴുന്നള്ളത്തിന്റെ പിന്നിലുണ്ടായിരുന്ന ആന പെട്ടെന്ന് റോഡിന്റെ വശത്തുണ്ടായിരുന്ന കാറിനുനേരെ തിരിയുകയായിരുന്നു. കാറില്‍ ആനയുടെ കൊമ്പുകൊണ്ട് കുത്തേറ്റു. ഗിരീഷ് കാറിന്റെ എതിര്‍വശത്തെ വാതില്‍ തുറന്നു ഓടി രക്ഷപ്പെടുകയായിരുന്നു. റോഡില്‍ തന്നെ തിടമ്പേറ്റിനിന്ന ആനയെ ഒരു മണിക്കൂറിനുശേഷമാണ് തളച്ചത്. ഈ സമയമത്രയും ആനയുടെ പുറത്ത് തിടമ്പുമായി രണ്ടുപേര്‍ ഉണ്ടായിരുന്നു. ഇതിനുശേഷമാണ് കാര്‍ എടുത്തുകൊണ്ടുപോകാനായത്. മുന്നിലുണ്ടായിരുന്ന ആനകളുമായി എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തുകയും ചെയ്തു. നൂറനാട് പൊലീസില്‍ ഗിരീഷ് പരാതി നല്‍കി. ഫോട്ടോ: ഉത്സവത്തിനെത്തിച്ച ആന കാറിന് സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.