സി.ഡി.എസ് തെരഞ്ഞെടുപ്പിൽ ഭിന്നത: സി.പി.ഐ സത്യപ്രതിജ്ഞ ബഹിഷ്‌കരിച്ചു

-വൈസ് ചെയര്‍പേഴ്‌സൻ സ്ഥാനത്ത് സി.പി.ഐയെ തോല്‍പിച്ച് സി.പി.എം ആലപ്പുഴ: നഗരസഭ സൗത്ത് കുടുംബശ്രീ സി.ഡി.എസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി.പി.എമ്മും സി.പി.ഐയും തമ്മിലെ ഭിന്നത പരസ്പരം മത്സരിക്കുന്നതിൽ കലാശിച്ചു. ഇതോടെ തിങ്കളാഴ്ച നടന്ന സി.ഡി.എസ് ഭാരവാഹികളുടെ സത്യപ്രതിഞ്ജ ചടങ്ങില്‍നിന്ന് വൈസ് ചെയര്‍മാന്‍ ഉള്‍പ്പെടെ ഒമ്പത് സി.പി.ഐ കൗണ്‍സിലര്‍മാരും വിട്ടുനിന്നു. ആലപ്പുഴയില്‍ സൗത്ത്, നോര്‍ത്ത് എന്നിങ്ങനെ രണ്ട് സി.ഡി.എസുകളാണുള്ളത്​. ഇരുസമിതിയിലും എല്‍.ഡി.എഫിനാണ് മേല്‍ക്കൈ. ഇരുസമിതിയുടെയും വൈസ് ചെയര്‍പേഴ്‌സൻ സ്ഥാനം വേണമെന്ന് സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് സി.പി.എം ഏരിയ നേതൃത്വവും സി.പി.ഐ മണ്ഡലം നേതൃത്വവും ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ നോര്‍ത്തില്‍ രണ്ട് പദവികളും സി.പി.എം വഹിക്കുമെന്നും സി.പി.ഐക്ക്​ കൂടുതല്‍ പങ്കാളിത്തമുള്ള സൗത്തില്‍ വൈസ് ചെയര്‍പേഴ്‌സൻ നല്‍കാനും ധാരണയായത്. എന്നാല്‍, ധാരണലംഘിച്ച് സി.പി.ഐക്കെതിരെ മത്സരരംഗത്ത് വന്നു. ചെയര്‍പേഴ്‌സൻ സ്ഥാനത്തേക്ക് സി.പി.എം പ്രതിനിധി ഷീല മോഹനന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ വൈസ് ചെയര്‍പേഴ്‌സൻ സ്ഥാനത്തേക്ക് സി.പി.എം സ്ഥാനാര്‍ഥിയായി ലൈല ത്യാഗരാജനെ മത്സരിപ്പിക്കുകയായിരുന്നു. ഇതോടെ സി.പി.ഐ സ്ഥാനാര്‍ഥി സജിത സുധീറിന് എട്ട് വോട്ട്​ മാത്രമാണ് ലഭിച്ചത്. 16 വോട്ട് നേടി സി.പി.എം പ്രതിനിധി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബാലറ്റില്‍ ക്രമനമ്പര്‍ ഏര്‍പ്പെടുത്തി ജനാധിപത്യരീതി അട്ടിമറിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയതെന്നും ആക്ഷേപമുണ്ട്. കൗണ്‍സിലര്‍മാര്‍ കുറഞ്ഞ ചേര്‍ത്തല, കായംകുളം നഗരസഭകളിലെല്ലാം മുന്നണി മര്യാദ പാലിച്ച് വൈസ് ചെയപേഴ്‌സൻ പദവി സി.പി.ഐക്ക് നല്‍കിയപ്പോള്‍ ആലപ്പുഴയില്‍ ഇത് അട്ടിമറിക്കുകയായിരുന്നു. നഗരസഭ ഭരണത്തിൽ ഇരുകക്ഷിയും തമ്മിൽ നിലനിൽക്കുന്ന ഒളിപ്പോരാണ് സി.പി.ഐക്ക് വിനയായ​തെന്നാണ് സൂചന. ഒമ്പത് നഗരസഭ കൗണ്‍സിലര്‍മാരുള്ള തങ്ങള്‍ക്ക് അര്‍ഹമായ പദവി മാത്രമാണ് ആവശ്യപ്പെട്ടതെന്നും എന്നാൽ, ധാരണ കാറ്റിൽ പറത്തി സി.പി.എം അട്ടിമറിച്ചതെന്നാണ്​ സി.പി.ഐ നേതൃത്വം പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.