പരാജയപ്പെടുത്താൻ ശ്രമിച്ചു -യു. പ്രതിഭ എം.എൽ.എ; സി.പി.എം നേതാക്കൾക്കെതിരെ വീണ്ടും ഒളിയമ്പ്​

* കണക്ക് ചോദിക്കാതെ ഒരുകാലവും കടന്നുപോകില്ല; വെട്ടിലായി സി.പി.എം വാഹിദ്​ കറ്റാനം കായംകുളം: നിയമസഭ തെരഞ്ഞെടുപ്പിൽ ചില നേതാക്കൾ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന വിമർശവുമായി യു. പ്രതിഭ എം.എൽ.എ. അപ്രിയ സ്ഥാനാർഥിയായി കടന്നുവന്ന തന്നെ താഴെത്തട്ടിലെ സഖാക്കളും ജനങ്ങളും പിന്തുണച്ചാണ് ജയിപ്പിച്ചതെന്നും സമൂഹമാധ്യമ പോസ്റ്റിലൂടെ തുറന്നടിച്ചിരിക്കുകയാണ്​ പ്രതിഭ. ''ജില്ലയിലെ ഉന്നത കമ്മിറ്റികളിലിരിക്കുന്ന പലരും പരാജയപ്പെടുത്താൻ ശ്രമിച്ചു അമ്പലപ്പുഴ തെരഞ്ഞെടുപ്പ് ചർച്ചയായപ്പോൾ കായംകുളത്തെ വോട്ട് ചോർച്ച എങ്ങും ചർച്ചയായില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ട് ചോർന്നത് കായംകുളത്താണ്. എനിക്കെതിരെ കുതന്ത്രം മെനഞ്ഞവർ പാർട്ടിയിലെ സർവസമ്മതരായി നടക്കുന്നു. 2001ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ പൂർണ മെംബറായി പ്രവർത്തനം തുടങ്ങിയ എനിക്ക് ഇന്നും എന്നും എന്‍റെ പാർട്ടിയോട് ഇഷ്ടം. കുതന്ത്രം മെനയുന്ന നേതാക്കന്മാരെ, നിങ്ങൾ ചവറ്റുകുട്ടയിലാകുന്ന കാലം വിദൂരമല്ല -കണക്ക് ചോദിക്കാതെ ഒരുകാലവും കടന്നുപോകില്ല...'' ഇങ്ങനെ പോകുന്നു പോസ്റ്റിലെ ഉള്ളടക്കം. ജില്ല സമ്മേളന റിപ്പോർട്ടിൽ കായംകുളത്തെ വിമതപ്രവർത്തനം വ്യക്തമായി ഉൾപ്പെടാതിരുന്നതാണ് പരസ്യ വിമർശനത്തിന് കാരണമെന്നാണ് സുചന. വിമർശകർ പാർട്ടിക്കുള്ളിലും പദവികളിലും സ്വീകാര്യത നേടിയതും ചൊടിപ്പിച്ചു. തെരഞ്ഞെടുപ്പുകാലത്ത് എതിരായിരുന്നവർക്ക് ആശുപത്രി വികസന കമ്മിറ്റിയിൽ സ്ഥാനം നൽകിയത് ചൂണ്ടിക്കാട്ടുന്നതിനൊപ്പം ഇക്കാര്യത്തിൽ ഏരിയ കമ്മിറ്റിയോടുള്ള അസംതൃപ്തിയും നിഴലിക്കുന്നു. പാർട്ടി നേതൃത്വവുമായി ഇടഞ്ഞുനിന്ന പ്രതിഭയെ വീണ്ടും സ്ഥാനാർഥിയാക്കുന്നതിനെതിരെ ഒരുവിഭാഗം പരസ്യ നിലപാട് സ്വീകരിച്ചിരുന്നു. നഗരസഭ ചെയർമാനും ജില്ല കമ്മിറ്റി അംഗവുമായിരുന്ന എൻ. ശിവദാസനുമായുള്ള തർക്കമാണ് പാർട്ടിയുമായി ഇടയാൻ പ്രധാന കാരണം. ശിവദാസനെ പിന്തുണക്കുന്ന ഡി.വൈ.എഫ്.ഐയിലെ ഒരുവിഭാഗം എം.എൽ.എക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെ വിഷയം വഷളായി. ഇവർ വീണ്ടും സ്ഥാനാർഥിയായാൽ 13 മേഖലകളിലും പന്തംകൊളുത്തി പ്രകടനം അടക്കം നടത്തുമെന്ന മുന്നറിയിപ്പ്​ ഡി.വൈ.എഫ്.ഐ കേന്ദ്രങ്ങളിൽനിന്നുണ്ടായി. അതിനിടെ കെ.എച്ച്. ബാബുജാനെ സ്ഥാനാർഥിയാക്കണമെന്ന ചർച്ച സജീവമാക്കിയും എം.എൽ.എയെ പ്രതിരോധിച്ചു. ബാബുജാന് അനുകൂലമായി ഏരിയ കമ്മിറ്റിയിൽ ഭൂരിപക്ഷ അഭിപ്രായം ഉയർന്നെങ്കിലും സംസ്ഥാന നേതൃത്വത്തി​ന്‍റെ പിന്തുണയോടെ പ്രതിഭ വീണ്ടും സ്ഥാനം ഉറപ്പിക്കുകയായിരുന്നു. 'പൊട്ടനെ ചട്ടൻ ചതിച്ചാൽ... ചട്ടനെ ദൈവം ചതിക്കും' എന്ന പോസ്റ്റിലൂടെ തെരഞ്ഞെടുപ്പിനുശേഷം ജി. സുധാകരനെതിരെ പ്രതിഭ പരോക്ഷ വിമർശനം ഉയർത്തിയിരുന്നു. ഇതോടെ പാർട്ടി ഏരിയ നേതൃത്വവുമായി പൂർണമായി അകന്നു. കമ്മിറ്റിയിൽ ക്ഷണിതാവായിരുന്നിട്ടും ഏരിയ സമ്മേളന പ്രതിനിധിയാക്കാതെ വെട്ടിനിരത്തി ഇവരോടുള്ള അസംതൃപ്തി പാർട്ടി നേതൃത്വവും പരസ്യമാക്കി. അവസാനം തകഴി ഏരിയ കമ്മിറ്റി വഴിയാണ്​ പാർട്ടിയിൽ സ്ഥാനം നിലനിർത്തിയത്. ജില്ല കമ്മിറ്റിയിലേക്ക് വരുമെന്ന സൂചനയുണ്ടായിരുന്നെങ്കിലും 'ഒരുവിഭാഗത്തി'ന്‍റെ കടുത്ത എതിർപ്പ്​ ഇതിന് തടയിടുകയായിരുന്നു. ചിത്രം: APGKY1PRATHIBHA സി.പി.എമ്മിനെ വെട്ടിലാക്കുന്ന യു. പ്രതിഭ എം.എൽ.എയുടെ ഫേസ്ബുക്ക് പോസ്റ്റ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.