ജില്ല സെക്രട്ടറിയായി ആർ.നാസര്‍ തുടരും; കമ്മിറ്റിയില്‍ കൂടുതല്‍ പുതുമുഖങ്ങളെത്തും

ആലപ്പുഴ: സി.പി.എം ജില്ല സെക്രട്ടറി സ്ഥാനത്ത് ആര്‍.നാസര്‍ തന്നെ തുടർന്നേക്കും. കഴിഞ്ഞ സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന്‍ ഉപതെരഞ്ഞെടുപ്പിലൂടെ എം.എല്‍.എയായതോടെയാണ് പകരം ആര്‍.നാസര്‍ ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് വന്നത്. ജില്ലയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞത് നാസറിന് വലിയ നേട്ടമായി. ശക്തമായ വിഭാഗീയത നിയന്ത്രിക്കാന്‍ കഴിയാതെ പോയത് വലിയൊരു പോരായ്മയായി വിലയിരുത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ നാസറിന് തന്നെയാണ് സാധ്യത കൂടുതൽ. ജില്ലയിലെ ശാക്തിക ചേരിയില്‍ സജിചെറിയാനൊപ്പം നിലയുറപ്പിച്ചിരിക്കുന്നതും നേട്ടമാകും. ജില്ല സെക്രട്ടേറിയറ്റിലേക്ക് വരുന്ന ഒഴിവില്‍ മുന്‍ എം.എല്‍.എ ആര്‍.രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, എച്ച് റഷീദ്, കെ. ആർ. ഭഗീരഥന്‍ എന്നിവരുടെ പേരുകള്‍ പരിഗണിച്ചേക്കും. ജില്ല കമ്മിറ്റിയില്‍ വനിതകള്‍ ഉള്‍പ്പെടെ കൂടുതല്‍ പുതുമുഖങ്ങള്‍ എത്തും. ഡി.വൈ.എഫ്.ഐ നേതാവ് ആര്‍.രാഹുല്‍, മുൻ ജില്ല പ്രസിഡന്റ് ബി.അബിൻഷ, കായംകുളം എം.എല്‍.എ യു.പ്രതിഭ, ജനാധിപത്യ അസോസിയേഷന്‍ ജില്ല സെക്രട്ടറി പ്രഭ മധു തുടങ്ങിയവര്‍ പരിഗണനയിലുണ്ട്. ജില്ല സെക്രട്ടേറിയറ്റ് അംഗബലം 12 ഉം ജില്ല കമ്മിറ്റി അംഗങ്ങളുടെ എണ്ണം 46 ആയും ഉയര്‍ത്താനാണ് ധാരണയെന്നാണ് സൂചന. യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പട്ടികജാതി വിഭാഗത്തില്‍ നിന്നുള്ളവര്‍ക്കും പ്രത്യേക പരിഗണന നല്‍കണമെന്ന നിര്‍ദേശവും പരിഗണിച്ചേക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.