ഇരട്ട വേതനം; ചേർത്തലയിൽ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാർ രാജിവെച്ചു

ചേര്‍ത്തല: ഇരട്ട വേതനം വിഷയമായി ഉയർന്നതോടെ നഗരസഭയില്‍ രണ്ട് സ്ഥിരം സമിതി അധ്യക്ഷന്മാര്‍ രാജിവെച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ സ്മിത സന്തോഷും വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷീജ സന്തോഷുമാണ് രാജിവെച്ചത്. വാര്‍ഡുകളിലെ ആശപ്രവര്‍ത്തകരായ ഇരുവര്‍ക്കും ഓണറേറിയം കൈപ്പറ്റുന്നതിലെ നിയമതടസ്സം ഒഴിവാക്കുന്നതിനാണ് രാജിവെച്ചത്. ഇരുവര്‍ക്കും കൗണ്‍സിലര്‍മാരായി തുടരുന്നതില്‍ നിയമതടസ്സമില്ല. ഒന്നാം വാര്‍ഡില്‍നിന്നുള്ള സി.പി.ഐ പ്രതിനിധിയാണ് സ്മിത സന്തോഷ്. രണ്ടാം വാര്‍ഡിലെ കേരള കോണ്‍ഗ്രസ്(എം) പ്രതിനിധിയാണ് ഷീജ സന്തോഷ്. ഇരുവരും വര്‍ഷങ്ങളായി അതത് വാര്‍ഡുകളില്‍ ആശവര്‍ക്കര്‍മാരായി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍, സ്ഥിരം സമിതി അധ്യക്ഷസ്ഥാനത്തുനിന്നുള്ള ഓണറേറിയം കൈപ്പറ്റുന്നവര്‍ക്ക് ആശവര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയത്തിന് തടസ്സങ്ങള്‍ ഉയര്‍ന്നിരുന്നു. ആശവര്‍ക്കര്‍ പ്രവര്‍ത്തനങ്ങളില്‍നിന്നും താല്‍ക്കാലികമായി ഒഴിവായി പകരം ആളെ ഉള്‍പ്പെടുത്തുകയുമായിരുന്നു പരിഹാരം. എന്നാല്‍, വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന മേഖലയില്‍ തുടരാന്‍തന്നെയായിരുന്നു ഇരുവരുടെയും തീരുമാനം. ഇരുപാര്‍ട്ടിയുടെയും അംഗീകാരം വാങ്ങിയാണ് സെക്രട്ടറിക്ക് രാജി നല്‍കിയത്. വികസനകാര്യ സ്ഥിരം സമിതിയില്‍ സ്മിത സന്തോഷിനെ അഞ്ചുവര്‍ഷത്തേക്കാണ് തെരഞ്ഞടുത്തത്. വിദ്യാഭ്യാസ സ്ഥിരം സമിതിയില്‍ എല്‍.ഡി.എഫ് ധാരണപ്രകാരം രണ്ടര വര്‍ഷത്തേക്കാണ് ഷീജ സന്തോഷിന്റെ തെരഞ്ഞെടുപ്പ്. രണ്ടര വര്‍ഷത്തിനുശേഷം അധ്യക്ഷസ്ഥാനം സി.പി.എമ്മിന് നല്‍കാനാണ് ധാരണ. കൗണ്‍സിലിലും സ്ഥിരം സമിതികളിലും എല്‍.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാല്‍ രാജി ഭരണത്തിലും പുതിയ തെരഞ്ഞെടുപ്പിലും വെല്ലുവിളി ഉണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.