കണിച്ചുകുളങ്ങര (ആലപ്പുഴ): കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന നിബന്ധന ജില്ല സമ്മേളനത്തിന്‍റെ ആവേശം കെടുത്താതിരിക്കാൻ ശ്രദ്ധിച്ചായിരുന്നു ഒരുക്കം. കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയുടെ കീഴിൽ കണിച്ചുകുളങ്ങരയിൽ രണ്ടു ദിവസമായി നടക്കുന്ന സമ്മേളനത്തിന് ജില്ല നേതൃത്വം നേരിട്ടായിരുന്നു ആസൂത്രണം. മൂന്ന് ദിവസങ്ങളിലായി നടത്താൻ തീരുമാനിച്ച സമ്മേളനം വെട്ടിക്കുറച്ചപ്പോഴും ചർച്ചയുടെ സമയം ചോരാതിരിക്കാനും പകിട്ട് പോകാതിരിക്കാനും ഒപ്പം വിഭവങ്ങളിൽ കുറവു വരുത്താതിരിക്കാനും തീരുമാനിച്ചിരുന്നു. ചർച്ചകളും ചൂടേറിയതായി. പ്രതിനിധികൾ രക്തപതാകയേന്തി പ്രകടനമായി സമ്മേളനം നടക്കുന്ന സ്കൂൾ അങ്കണത്തിലെ എം.എ. അലിയാർ നഗറിലേക്ക് എത്തിയത് ഒമ്പതരയോടെ. പുഷ്പാർച്ചനക്ക് ശേഷം പി.ബി അംഗം എം.എ. ബേബി ദീപം തെളിച്ചു. രക്തസാക്ഷി മണ്ഡപത്തിൽ എത്തിയശേഷം പ്രതിനിധികൾ സമ്മേളന ഹാളിന് മുന്നിൽ. സംസ്ഥാന കമ്മിറ്റി അംഗം ജി. സുധാകരൻ പതാക ഉയർത്തി. തുടർന്നായിരുന്നു സമ്മേളന നടപടികൾ. രക്തസാക്ഷി പ്രമേയം സി.ബി. ചന്ദ്രബാബുവും അനുശോചന പ്രമേയം കെ. പ്രസാദും അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗവും മന്ത്രിയുമായ സജി ചെറിയാൻ പ്രസീഡിയം നിയന്ത്രിച്ചു. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.വി. ഗോവിന്ദൻ, പി.കെ. ശ്രീമതി, എം.സി. ജോസഫൈൻ എന്നിവർ നേരത്തേ തന്നെ സമ്മേളന നഗറിൽ എത്തി. പി.ബി അംഗം എസ്. രാമചന്ദ്രൻ പിള്ള പത്തരയോടെ തുടങ്ങിയ ഉദ്ഘാടന പ്രസംഗം അവസാനിച്ചത് 12ന്. 180 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 44 ജില്ല കമ്മിറ്റി അംഗങ്ങളും ജില്ലയിൽനിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളും വേറെ. പ്രവർത്തന റിപ്പോർട്ട് അവതരണ ശേഷം ഉച്ചഭക്ഷണത്തിന് പിരിഞ്ഞു. തുടർന്നായിരുന്നു റിപ്പോർട്ടിൽ ഗ്രൂപ്, പൊതുചർച്ച. പോളിറ്റ് ബ്യൂറോ അംഗങ്ങളായ മുഖ്യമന്ത്രി പിണറായി വിജയന്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഴുവൻസമയ സാന്നിധ്യത്തിലാണ് ചർച്ചകൾ. ഗ്രൂപ് തിരിഞ്ഞുള്ള ചർച്ചകൾക്ക് ശേഷം പൊതുചർച്ച ആരംഭിച്ച ഘട്ടത്തിലാണ് പിണറായി എത്തിയത്. രണ്ട് ദിവസമാക്കിയ സമ്മേളനം ഇന്ന് അവസാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.