ആലപ്പുഴ: ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ കുതിച്ചുചാട്ടമാണ് ജില്ല സമ്മേളനത്തിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പ്രധാന നേട്ടമായി പറയുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടം കൊയ്യാനായെന്ന് ജില്ല സെക്രട്ടറി ആർ.നാസർ അവതരിപ്പിച്ച റിപ്പോർട്ട് അടിവരയിടുന്നു. വിഭാഗീയ പ്രവർത്തനങ്ങളും തുടർന്നുണ്ടായ സംഘർഷങ്ങളും എടുത്തു പറഞ്ഞ് വിമർശിക്കുന്നുമുണ്ട് പ്രവർത്തന റിപ്പോർട്ട്. 20 ലോക്സഭ മണ്ഡലങ്ങളിൽ 19ലും പരാജയപ്പെട്ടപ്പോൾ ആലപ്പുഴയിൽ പിടിച്ചുനിന്നത് ജില്ലയിലെ പാർട്ടിയുടെ കരുത്താണ്. തദ്ദേശ തെരഞ്ഞെടുപ്പിലും വലിയ മുന്നേറ്റമുണ്ടായി. നിയമസഭ തെരഞ്ഞെടുപ്പിൽ മന്ത്രിമാരായ തോമസ് ഐസക്കും ജി. സുധാകരനും മത്സരിക്കാതിരുന്നതുമായി ബന്ധപ്പെട്ട് ഒട്ടേറെ എതിർ പ്രചാരണം നടന്നെങ്കിലും ഒമ്പതിൽ എട്ട് മണ്ഡലങ്ങളിലും നല്ലനിലയിൽ വിജയിക്കാനായി. ഉപതെരഞ്ഞെടുപ്പിൽ നഷ്ടമായ അരൂർ തിരിച്ചുപിടിക്കാനായതും നേട്ടമാണ്. പാർട്ടിയുടെ ബഹുജന അടിത്തറ ശക്തമാണെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടിൽ നാല് വർഷത്തിനിടെ 7100 പേർ പാർട്ടിയിൽ പുതിയതായി ചേർന്നെന്നും വ്യക്തമാക്കുന്നു. 45,100 പേർക്കാണ് ജില്ലയിൽ പാർട്ടി മെംബർഷിപ്പുള്ളത്. വോട്ടിങ് ശതമാനത്തിലും വർധനവുണ്ട്. പാർട്ടി അംഗസംഖ്യയിലും വർഗബഹുജന സംഘടനകളുടെ അംഗത്വത്തിലും ഉണ്ടായ വളർച്ചയും നേട്ടമായി ചൂണ്ടിക്കാട്ടുന്നു. സി.പി.എം ലോക്കൽ എരിയ സമ്മേളനങ്ങളിൽ ചിലയിടങ്ങളിൽ വിഭാഗീയത ഉണ്ടായിട്ടുണ്ട്. വിഭാഗീയത റിപ്പോർട്ട് ചെയ്തിടങ്ങളിൽ ജില്ല കമ്മിറ്റി ഇടപെട്ട് ചർച്ച നടത്തി. പുതിയതായി രൂപവത്കരിക്കുന്ന ജില്ല കമ്മിറ്റി തുടർനടപടികൾ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കും ചിലയിടങ്ങളിൽ സംഘർഷങ്ങളുണ്ടായത് പാർട്ടിയുടെ പൊതുനയത്തിന് വിരുദ്ധമാണ്. കൈനകരി തെക്ക് ലോക്കൽ സമ്മേളനം പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നത് ഗൗരവമായാണ് കാണുന്നത്. രാമങ്കരിയിൽ ക്രിമിനൽ സ്വഭാവമുള്ളവർ പാർട്ടിയുടെ ഭാഗമായെന്നാണ് അവിടെയുണ്ടായ അനിഷ്ട സംഭവങ്ങളിൽ കണ്ടത്. പാർട്ടി മോശമാകുന്ന സ്ഥിതിയാണ് അവിടെയുണ്ടായത്. ജില്ല സമ്മേളനത്തിന് ശേഷം പാർട്ടി അവിടെ ഇടപെടും. ഹരിപ്പാട്, ആലപ്പുഴ സൗത്ത്, നോർത്ത്, തകഴി ഏരിയ സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരെ മത്സരമുണ്ടായിരുന്നു. കൈനകരി തെക്ക് ലോക്കൽ സമ്മേളനം ഇതുവരെ നടത്താൻ കഴിഞ്ഞിട്ടില്ല. മുൻ മന്ത്രി ജി.സുധാകരനെതിരെ സംസ്ഥാന കമ്മിറ്റി അച്ചടക്ക നടപടി എടുത്തതിനെ അനുകൂലിച്ചും എതിർത്തും ഗ്രൂപ് ചർച്ചയിൽ അംഗങ്ങൾ അഭിപ്രായപ്രകടനം നടത്തി. ഏരിയ സമ്മേളനങ്ങളിലുണ്ടായ വിഭാഗീയത, അരൂർ ഉപതെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച അന്വേഷണ കമീഷൻ റിപ്പോർട്ട് പൂഴ്ത്തൽ, ആലപ്പുഴ നഗരസഭ ചെയർപേഴ്സൻ തെരഞ്ഞെടുപ്പിനെ തുടർന്ന് നഗരത്തിൽ പാർട്ടി പ്രവർത്തകരുടെയും നേതാക്കളുടെയും നേതൃത്വത്തിൽ നടന്ന പ്രകടനം ഇവയുമായി ബന്ധപ്പെട്ട് ചർച്ചയിൽ വിമർശനം ഉയർന്നതായാണ് സൂചന. 16 ഏരിയ കമ്മിറ്റികളിൽനിന്ന് ജില്ല കമ്മിറ്റിയംഗങ്ങളുൾപ്പെടെ 224 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.