നേതാക്കളടക്കം 35 പേർക്കെതിരെ കേസെടുത്തു കുട്ടനാട്: മങ്കൊമ്പ് മേൽപാലം വീതികൂട്ടി നിർമിക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി. യോഗം കുട്ടനാട് യൂനിയന്‍ നടത്തിയ പ്രതിഷേധമാർച്ചിൽ സംഘർഷം. പൊലീസ് ബലംപ്രയോഗിച്ച് നേതാക്കളെ നീക്കി. എസ്.എന്‍.ഡി.പി. യോഗത്തിന്റെ നേതാക്കള്‍ ഉൾപ്പെടെ 35 പേര്‍ക്കെതിരെ പുളിങ്കുന്ന് പൊലീസ് കേസെടുത്തു. കുട്ടനാട് എം.എല്‍.എ തോമസ്.കെ. തോമസ് അടക്കമുള്ളവർ ഇടപെട്ടതിനെ തുടർന്ന് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെ കുട്ടനാട് യൂനിയന്‍ ആസ്ഥാനമന്ദിരത്തിന് സമീപത്തുനിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. സ്ത്രീകള്‍ അടക്കം നൂറുകണക്കിന് ആളുകള്‍ മാര്‍ച്ചില്‍ പങ്കെടുത്തു. റോഡ് നവീകരണം ഏറ്റെടുത്ത് ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഓഫിസിലേക്കുള്ള മാര്‍ച്ച് എ.സി. റോഡില്‍ മങ്കൊമ്പ് ബ്ലോക്ക് കവലക്കുസമീപം പൊലീസ് തടഞ്ഞു. പ്രതിഷേധക്കാരോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ പൊലീസ് അനാവശ്യമായി ബലപ്രയോഗം നടത്തിയെന്ന് ആരോപിച്ച് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പൊലീസുമായി ഉന്തും തള്ളുമായി. അരമണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥയായിരുന്നു. ഇതിനിടെ പൊലീസ് നേതാക്കളെ മര്‍ദിച്ചെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. ഇവരെ ബലംപ്രയോഗിച്ച് പൊലീസ് നീക്കി. തുടര്‍ന്ന് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. തോമസ്. കെ. തോമസ് എം.എല്‍.എ സ്‌റ്റേഷനില്‍ എത്തി നേതാക്കളെ സന്ദര്‍ശിച്ച് പൊലീസുമായി ചര്‍ച്ച നടത്തി. യൂനിയന്‍ ഓഫിസില്‍നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് കുട്ടനാട് എസ്.എന്‍.ഡി.പി. യൂനിയന്‍ ചെയര്‍മാന്‍ ടി.വി. ബിനേഷ് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. ധര്‍ണക്ക് പിന്തുണയുമായി കുട്ടനാട്ടിലെ രാഷ്ട്രീയ സാമൂഹ്യ, സാമുദായിക നേതാക്കന്മാര്‍ എത്തി. പ്രതിഷേധ പ്രകടനത്തിന് യൂത്ത്മൂവ്‌മെന്‍റ് യൂനിയന്‍ പ്രസിഡന്‍റ് കെ.പി. സുബീഷ്, സെക്രട്ടറി പി.ആര്‍. രതീഷ്, വൈസ് പ്രസിഡന്‍റ് ടി.എസ്. ജോണ്‍, രഞ്ജി കാവാലം, മഹിള സംഘം യൂനിയന്‍ പ്രസിഡന്‍റ് ലേഖ ജയപ്രകാശ് സെക്രട്ടറി സജിനി മോഹനന്‍ ശാഖാ യോഗം ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. APL mancomp sndp march എ.സി റോഡിൽ മങ്കൊമ്പ് പാലം വീതികൂട്ടി നിർമിക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി. യോഗം കുട്ടനാട് യൂനിയന്‍ നടത്തിയ മാർച്ച് ബ്ലോക്ക് കവലക്കുസമീപം പൊലീസ് തടയുന്നു പൊലീസ് ബലപ്രയോഗം അപലപനീയം-കൊടിക്കുന്നിൽ ആലപ്പുഴ: ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ അശാസ്ത്രീയമായ എലിവേറ്റഡ് ഹൈവേ നിർമാണ പ്രവര്‍ത്തനങ്ങള്‍ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എസ്.എന്‍.ഡി.പി കുട്ടനാട് താലൂക്ക് യൂനിയന്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നടത്തിയ ബലപ്രയോഗം അപലപനീയമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. നിലവിലുള്ള റോഡ് ഉയര്‍ത്തിയും ചെറുതും വലുതുമായ പാലങ്ങളുടെ വീതി കൂട്ടിയും എ.സി റോഡ് പുതുക്കി പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനങ്ങളുടെ മേല്‍ കുതിരകയറി ഏത് വിധേനെയും റോഡ് നിർമിച്ച് കോടിക്കണക്കിന് രൂപയുടെ കരാര്‍തുക കൈപ്പറ്റി പോകാനാണ് ഊരാളുങ്കല്‍ സൊസൈറ്റി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.