എറണാകുളം -അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ ഹൈബി ഈഡൻ റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി

എറണാകുളം -അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ ഹൈബി ഈഡൻ റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി കൊച്ചി: എറണാകുളം -അമ്പലപ്പുഴ റെയിൽപാത ഇരട്ടിപ്പിക്കൽ സംബന്ധിച്ച് റെയിൽവേ ബോർഡ് അനുമതി നൽകണമെന്നും എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിയുടെ കരാർ നടപടികൾ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് ഹൈബി ഈഡൻ എം.പി റെയിൽവേ ബോർഡ് ചെയർമാനുമായി കൂടിക്കാഴ്ച നടത്തി. എറണാകുളം സൗത്ത് സ്റ്റേഷൻ ലോകനിലവാരത്തിലേക്ക് ഉയർത്തുന്ന പദ്ധതിക്ക് 400 കോടി രൂപയുടെ പദ്ധതി റെയിൽവേ തയാറാക്കിയിട്ടുണ്ട്. ഇതിന് തുക അനുവദിച്ച് കരാർ നടപടി വേഗത്തിലാക്കണമെന്ന് എം.പി ആവശ്യപ്പെട്ടു. എറണാകുളം ജങ്ഷനിൽ പ്രധാന കവാടത്തിൽ നാല് നില കെട്ടിടവും കിഴക്കേ കവാടത്തിൽ ജി.സി.ഡി.എ കെട്ടിടത്തിനു സമീപം മൂന്ന് നില കെട്ടിടവും വരും. പ്ലാറ്റ്ഫോമുകൾക്കു പൊതുമേൽക്കൂര, ഇപ്പോഴുള്ള രണ്ട് ഫുട് ഓവർ ബ്രിഡ്ജുകൾക്കു മുകളിൽ കോൺകോഴ്സ് ഏരിയ, ഇവിടെനിന്ന് എല്ലാ പ്ലാറ്റ്ഫോമുകളിലേക്ക് ഇറങ്ങാൻ എസ്കലേറ്റർ, ലിഫ്റ്റ് സൗകര്യം എന്നിവയുണ്ടാകും. സൗത്ത് മെട്രോ സ്റ്റേഷനിലേക്കു സ്കൈവാക്കും നിർമിക്കും. കർഷക റോഡിനുസമീപം കാടുപിടിച്ചു കിടക്കുന്ന റെയിൽവേ ഭൂമി പാർക്കിങ് ഏരിയാക്കി മാറ്റും. ഇവിടെനിന്ന് പുതിയ ഫുട് ഓവർബ്രിഡ്ജ് പ്രധാന കവാടത്തിലേക്കു നിർമിക്കുന്നതാണ് പദ്ധതി. എറണാകുളം നോർത്ത് സ്റ്റേഷൻ ഡി.പി.ആർ തയാറായിട്ടില്ലെന്നും എം.പി പറഞ്ഞു. അമ്പലപ്പുഴക്കും എറണാകുളത്തിനുമിടയിൽ മൂന്ന് ഭാഗത്തായാണ് പാത ഇരട്ടിപ്പിക്കൽ ജോലി റെയിൽവേ ഏറ്റെടുത്തിരിക്കുന്നത്. എറണാകുളം-കുമ്പളം (7.71 കി.മീ), കുമ്പളം-തുറവൂർ (15.59 കി.മീ), തുറവൂർ-അമ്പലപ്പുഴ (45.90 കി.മീ). അതിനുള്ള പദ്ധതിച്ചെലവും കണക്കാക്കിയിട്ടുണ്ട്. എറണാകുളം-കുമ്പളം (600 കോടി രൂപ); കുമ്പളം-തുറവൂർ (812 കോടി ); തുറവൂർ-അമ്പലപ്പുഴ (1281.63 കോടി) എന്നിങ്ങനെയാണ് ചെലവ്, പദ്ധതിക്ക് ഭൂമിയേറ്റെടുക്കാൻ 510 കോടി രൂപയാണ് റെയിൽവേ കെട്ടിവെച്ചിട്ടുള്ളത്. എന്നാൽ, വിശദമായ എസ്റ്റിമേറ്റ് അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാനുള്ള നഷ്ടപരിഹാരം വിതരണം ചെയ്യാൻ കഴിയില്ല. അതിനാൽ റെയിൽവേ ബോർഡ് അംഗീകാരം ദ്രുതഗതിയിലാക്കി 2024 മാർച്ചിനുള്ളിൽതന്നെ പദ്ധതി പൂർത്തീകരിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും എം.പി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.