20നകം ബൈപാസിൽ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും ആലപ്പുഴ: ആലപ്പുഴ ബൈപാസ് അപകടരഹിതമാക്കാനുള്ള നടപടികൾക്ക് തുടക്കമായി. തുടരെയുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നുകാട്ടി എച്ച്. സലാം എം.എൽ.എ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിൽ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം വിളിച്ച ഉന്നതതല യോഗ തീരുമാനത്തിന്‍റെ ഭാഗമായി ബുധനാഴ്ചയാണ് പ്രവൃത്തികൾക്ക് തുടക്കമായത്. ബൈപാസിൽ അപകടങ്ങൾ ഏറെ ഉണ്ടാകുന്ന വളവുള്ള ഭാഗങ്ങളിൽ അപകട മുന്നറിയിപ്പ് സൂചികകളായി മഞ്ഞവരകളിട്ട് റിഫ്ലക്ടർ സ്റ്റഡുകൾ (റിമ്പിൾ സ്ട്രിപ്) സ്ഥാപിച്ചു. റെയിൽവേ മേൽപാലങ്ങൾ കടന്നുപോകുന്ന ഭാഗങ്ങളുടെ ആരംഭത്തിലും അവസാനത്തിലുമായി നാലിടങ്ങളിലാണിത്. വളവുള്ള ഭാഗങ്ങളിൽ കോൺക്രീറ്റ് ഡിവൈഡർ എന്ന ആശയം റോഡ്സ് സേഫ്റ്റി കോൺഗ്രസിന്‍റെ (ഐ.ആർ.സി) അംഗീകാരമില്ലാത്തതിനാൽ ഒഴിവാക്കി. റോഡ് സേഫ്റ്റി അതോറിറ്റിയും നാഷനൽ ഹൈവേ അതോറിറ്റിയും ചേർന്നുള്ള സംയുക്ത പരിശോധനയിൽ ഇവിടെ ആവശ്യമെങ്കിൽ കൂടുതൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. കളർകോട് ജങ്ഷനിൽ കിഴക്കുഭാഗത്തും പടിഞ്ഞാറുഭാഗത്തുമുള്ള ബസ്സ്റ്റോപ്പുകൾ 50 മീറ്ററിലധികം തെക്കോട്ടുമാറ്റി സുരക്ഷ ഉറപ്പുവരുത്തും. കളർകോട് ജങ്ഷനിൽ തെക്കോട്ട് പോകുന്ന വാഹനങ്ങൾ ഇടത്തേ അറ്റം ചേർന്നു പോകുന്നതിനാവശ്യമായ സിഗ്നൽ സംവിധാനങ്ങളും പരിഷ്കരിക്കും. കൊമ്മാടി ജങ്ഷനിലെ ബസ്സ്റ്റോപ്പും ബസ് കാത്തുനിൽപ് പുരയും മാറ്റി സ്ഥാപിക്കുന്നതിന് ആലപ്പുഴ നഗരസഭ ആവശ്യമായ നടപടിയെടുക്കും. ഇരുജങ്ഷനിലെയും ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾ കൂടുതൽ പരിഷ്കരിക്കുന്നതിനും നടപടി സ്വീകരിച്ചിട്ടുണ്ട്. ഈ മാസം 20നുള്ളിൽ ബൈപാസിൽ കാമറ നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തും. ദേശീയപാത ആറുവരിയായി മാറ്റുന്നതിന്‍റെ ഭാഗമായി നിലവിലുള്ള ബൈപാസിനു സമാന്തരമായി പടിഞ്ഞാറു ഭാഗത്ത് മറ്റൊന്നുകൂടി പൂർത്തിയാകുന്നതോടെ ബൈപാസിൽ വൺവേ സംവിധാനം നിലവിൽ വരും. ഇതോടെ ബൈപാസ് പൂർണമായും അപകടരഹിതമാക്കാനാകും. സമാന്തര ബൈപാസ് നിർമാണത്തിന്‍റെ ഭാഗമായുള്ള മണ്ണ് പരിശോധനക്ക് തുടക്കമായി. എച്ച്. സലാം എം.എൽ.എ ബൈപാസ് സന്ദർശിച്ച് പുതിയ നിർമാണം വിലയിരുത്തി. പൊതുമരാമത്ത് എക്സി. എൻജിനീയർ ജോൺ കെന്നത്ത്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.എം. ബിനീഷ് കുമാർ, എ.എം.വി.ഐമാരായ വി.വിനീത്, എൻ. ശ്രീകുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു. photo : apl mla bypass എച്ച്. സലാം എം.എൽ.എ ബൈപാസ് സന്ദർശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.