തുറവൂർ – പറവൂർ ദേശീയപാത ആറുവരിയാക്കൽ; പ്രാഥമിക ജോലികൾ ഈ മാസം

ഇതുവരെ ഏറ്റെടുത്തത് 14.49 ഹെക്ടർ ഭൂമി ആലപ്പുഴ: തുറവൂർ മുതൽ പറവൂർ വരെ ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്നതിന്റെ പ്രാഥമിക ജോലികൾ ഈ മാസം തുടങ്ങും. 15നു മുമ്പ് ഈ ഭാഗത്ത് നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ കരാറുകാർക്ക് കൈമാറും. സ്ഥലമേറ്റെടുക്കൽ ജോലിയുടെ പുരോഗതി ദേശീയപാത അതോറിറ്റി അധികൃതർ കഴിഞ്ഞ ദിവസം വിലയിരുത്തി. ജനുവരി 17ന് ആണ് തുറവൂർ -പറവൂർ റീച്ചിന് കുറഞ്ഞ ടെൻഡർ നൽകിയ കെ.സി.സി ബിൽഡ്കോൺ എന്ന കമ്പനിയുമായി ദേശീയപാത അതോറിറ്റി കരാർ ഒപ്പുവെച്ചത്. കരാർ ഒപ്പിട്ട് ഒരു മാസത്തിനകം ഭൂമിയുടെ 90 ശതമാനം ഏറ്റെടുത്ത് കൈമാറണമെന്നാണ് വ്യവസ്ഥ. നഷ്ടപരിഹാരം നൽകി 90 ശതമാനം ഭൂമി ഏറ്റെടുത്തിട്ടില്ലെങ്കിലും ഇതുവരെ നഷ്ടപരിഹാരം നൽകി ഏറ്റെടുത്ത ഭൂമി 15നു മുമ്പ് കരാറുകാർക്ക് കൈമാറും. ഭൂമി ലഭിച്ചാലുടൻ കരാറുകാർ ഈ ഭൂമിയിലെ നിർമാണങ്ങൾ ഉൾപ്പെടെ പൊളിച്ചുമാറ്റുന്ന ജോലി തുടങ്ങും. തുറവൂർ മുതൽ പറവൂർ വരെ ഒന്നാം പാക്കേജിൽ 1230 ഭൂവുടമകൾക്കായി 484.77 കോടി രൂപയാണ് വിതരണം ചെയ്തത്. ഈ റീച്ചിൽ ആകെ ഏറ്റെടുക്കേണ്ട 38 ഹെക്ടർ ഭൂമിയിൽ 14.49 ഹെക്ടറാണ് ഇതുവരെ ഏറ്റെടുത്തിട്ടുള്ളത്. സർക്കാർ ഭൂമി ഉൾപ്പെടെയാണ് ഇനി ഏറ്റെടുക്കേണ്ടത്. ജില്ലയിൽ തുറവൂർ മുതൽ കൃഷ്ണപുരം വരെ ആകെ 27.74 ഹെക്ടർ ഭൂമിയാണ് നഷ്ടപരിഹാരം നൽകി ഏറ്റെടുത്തത്. ആകെ 953.18 കോടി രൂപ നഷ്ടപരിഹാരമായി ഭൂവുടമകളുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. പ്രതിമാസ കോവിഡ് സഹായം; തടസ്സമായി ബി.പി.എൽ കുരുക്ക് സർക്കാർ പ്രഖ്യാപനം ലക്ഷ്യം കാണാതെ പോകുന്നു അരൂർ: കോവിഡ് ആനുകൂല്യം കിട്ടുന്നതിന് തടസ്സമായി സർക്കാർ ഉത്തരവിലെ അവ്യക്തത. അർഹമായ കുടുംബങ്ങളിൽ പലർക്കും ഇക്കാരണത്താൽ ആനുകൂല്യം ലഭിക്കുന്നില്ല. കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച കുടുംബങ്ങൾക്ക് മൂന്നുവർഷം പ്രതിമാസം 5000 രൂപ വീതം ലഭിക്കുമെന്ന പ്രഖ്യാപനമാണ് മിക്കവർക്കും പ്രയോജനപ്പെടാത്തത്. ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചിട്ടും പല കുടുംബങ്ങൾക്കും ഈ ആനുകൂല്യത്തിന് അർഹതയില്ല എന്നാണ് വില്ലേജ് ഓഫിസർമാർ പറയുന്നത്. കോവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച എല്ലാ കുടുംബങ്ങൾക്കും സർക്കാർ തീരുമാനിച്ച 50000 രൂപ ലഭിക്കും. എന്നാൽ, ബി.പി.എൽ കുടുംബങ്ങൾക്ക് മാത്രമാണ് 5000 രൂപ പ്രതിമാസം കിട്ടുക. 2010ന് മുമ്പ് പ്രസിദ്ധീകരിച്ച ബി.പി.എൽ പട്ടികയിൽ ഉൾപ്പെട്ടില്ല എന്ന കാരണം പറഞ്ഞാണ് അർഹരായിട്ടുപോലും ആനുകൂല്യം നിഷേധിക്കുന്നത്. അനർഹമായി ബി.പി.എൽ ലിസ്റ്റിൽ കടന്നുകൂടിയ സർക്കാർ ജീവനക്കാരെയും വരുമാനം കൂടിയവരെയും നീക്കം ചെയ്യാൻ സർക്കാർ കർശന നടപടി എടുത്തിരുന്നു. അനർഹരായ പലരെയും ബി.പി.എൽ ലിസ്റ്റിൽനിന്ന് ഒഴിവാക്കി എ.പി.എൽ പട്ടികയിലേക്ക് മാറ്റുകയും ചെയ്തു. ഇങ്ങനെ ബി.പി.എൽ ലിസ്റ്റിൽ പെട്ട അർഹതയുള്ളവർക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നാൽ, പഴയ ബി.പി.എൽ ലിസ്റ്റിൽ പെട്ടിട്ടില്ലെന്ന കാരണം പറഞ്ഞ് കോവിഡ് മരണാനന്തര ആനുകൂല്യങ്ങൾ പോലുള്ള സഹായങ്ങൾ നിഷേധിക്കുകയാണ്. ആനുകൂല്യം നിഷേധിക്കപ്പെടുന്നതിലൂടെ കുടുംബത്തിലെ വരുമാനമുള്ള ഏകവ്യക്തി മരണപ്പെടുമ്പോൾ ദാരിദ്ര്യത്തിലാകുന്ന കുടുംബത്തെ സഹായിക്കാൻ ഉദ്ദേശിച്ച സർക്കാർ പ്രഖ്യാപനം ലക്ഷ്യം കാണാതെ പോകുകയാണ് .

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.