കോവിഡ് വ്യാപനത്തിലും സാനിറ്റൈസർ വിൽപനയിൽ വൻ ഇടിവ്

ആലപ്പുഴ: മൂന്നാം തരംഗത്തിൽ കോവിഡ് വ്യാപനം കൂടിയിട്ടും സാനിറ്റൈസർ വിൽപനയിൽ വൻ ഇടിവ്. കോവിഡി‍ൻെറ തുടക്കം മുതൽ ആളുകൾ കൂടെക്കരുതിയിരുന്ന സാനിറ്റൈസർ ഉപയോഗം മൂന്നാം തരംഗത്തിൽ കൈവിട്ടുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ സൂചിപ്പിക്കുന്നത്. സർക്കാർ പൊതുമേഖല സ്ഥാപനങ്ങളായ ആലപ്പുഴ കലവൂരിലെ കെ.എസ്.ഡി.പിയും (കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ്) പാതിരപ്പള്ളിയിലെ ഹോംകോയിലെയും (കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോഓപറേറ്റിവ് )ഉൽപാദനം ഗണ്യമായിട്ടാണ് കുറഞ്ഞത്. കെ.എസ്.ഡിപിയിൽ ഒന്നാം തരംഗത്തിൽ 23 ലക്ഷം ബോട്ടിൽ സാനിറ്റൈസറാണ് ഉൽപാദിപ്പിച്ചിരുന്നത്. കഴിഞ്ഞവർഷം അത് 8.65 ലക്ഷമായി ചുരുങ്ങി. സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ഏറ്റവും വലിയ ഹോമിയോ മരുന്ന് നിർമാണ സ്ഥാപനമായ കേരള സ്റ്റേറ്റ് ഹോമിയോപ്പതിക് കോഓപറേറ്റിവ് (ഹോംകോ) നിർമിച്ച സാനിറ്റൈസർക്കും സമാനരീതിയിൽ വിൽപന കുറഞ്ഞു. ഇവിടെയും തുടക്കത്തിൽ 2.19 ലക്ഷം ബോട്ടിലുകൾ ഉൽപാദിപ്പിച്ചു. 2021-22 വർഷത്തിൽ അത് 2.5 ലക്ഷമായിട്ട് കുറഞ്ഞു. ആരോഗ്യവകുപ്പ്, തദ്ദേശസ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, കൺസ്യൂമർ ഫെഡ്, സ്വകാര്യകമ്പനികൾ എന്നിവിടങ്ങളിൽനിന്നാണ് കെ.എസ്.ഡി.പിക്കും ഹോംകോക്കും ഓർഡർ കിട്ടിയിരുന്നത്. 500 മി.ലിറ്റർ -175, 250 മി.-100, 200 മി.-85, 100മി.-50 എന്നിങ്ങനെ നിരക്കിലാണ് വിറ്റിരുന്നത്. ഇതിനൊപ്പം തദ്ദേശ-നിയമസഭ തെരഞ്ഞെടുപ്പുകളിൽ പോളിങ് ബൂത്തിലെ ഉദ്യോഗസ്ഥർക്കും വോട്ടർമാർക്കും ഉപയോഗിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ സാനിറ്റൈസർ വാങ്ങിയത് കെ.എസ്.ഡി.പിയിൽനിന്നാണ്. രണ്ടാം തരംഗത്തിൽ 'ബ്രേക് ദ ചെയിൻ' ബോധവത്കരണം പൂർണമായും നിലച്ചു. പലയിടത്തും കൈകൾ അണുമുക്തമാക്കാൻ ഉപയോഗിച്ചിരുന്ന സോപ്പും സാനിറ്റൈസറും പിൻവാങ്ങി. ദിവസവും സമ്പർക്കം പുലർത്തുന്ന മാർക്കറ്റുകൾ, തൊഴിൽ ഇടങ്ങൾ, വാഹനങ്ങൾ, ആശുപത്രികൾ, പൊതുസ്ഥലങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ സമൂഹ അകലം പോലും പാലിക്കാതെയാണ് ആളുകൾ ഇടപഴകുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ കൂടുതലായി വിറ്റഴിച്ചിരുന്ന ചെറിയ ബോട്ടിൽ സാനിറ്റൈസർ വിൽപനയും കുറഞ്ഞു. സർക്കാർ ഓഫിസുകളിലും വ്യാപാരസ്ഥാപനങ്ങളിലും ഉപയോഗം പേരിന് മാത്രമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.