അറവുശാല അശാസ്ത്രീയം; നഷ്ടം സഹിച്ച് ചേർത്തല നഗരസഭ

ആനതറ വെളിയിൽ അറവുശാല നിർമാണം ഉടൻ തുടങ്ങുമെന്ന് നഗരസഭ അധികൃതർ ചേർത്തല: ചേർത്തല സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം നഗരസഭ 19 വർഷം മുമ്പ് നിർമിച്ച ആധുനിക അറവുശാല പ്രവർത്തനം തുടങ്ങാനാകാതെ ഉപേക്ഷിച്ചു. കെട്ടിട നിർമാണത്തിൽ അശാസ്ത്രീയതയെന്നാണ് കണ്ടെത്തൽ. കെട്ടിടവും സ്ഥലവും അറവുശാലക്ക് യോജിക്കുന്നില്ലെന്നതാണ് കാരണം. ആനതറ വെളിയിൽ അറവുശാല നിർമാണം ഉടൻ തുടങ്ങുമെന്ന് നഗരസഭ അധികൃതർ പറയുന്നു. 2003ലാണ് അറവുശാല സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപം നിർമാണം തുടങ്ങിയത്. നഗരസഭയുടെ സ്ഥലത്ത് 15 ലക്ഷം രൂപ ചെലവിൽ കെട്ടിട നിർമാണവും ശുദ്ധജലടാങ്കും മലിജലം നീക്കാനുള്ള സംവിധാനവുമെല്ലാം നിർമാണ ഏജൻസി, പൊതുമേഖലാ സ്ഥാപനമായ സിൽക് നിർമിച്ചു. എന്നാൽ, ബില്ല് മാറുന്ന തർക്കത്തെ തുടർന്ന് അവസാന നിമിഷം പണി നിർത്തി. ഇതിനുശേഷം സ്വകാര്യ ബസ് സ്റ്റാൻഡ് അടുത്തുള്ളതിനാൽ അവിടെ അറവുശാല വേണ്ടെന്നുവെച്ചു. ലക്ഷങ്ങൾ പാഴാക്കിയത് മിച്ചം. പിന്നീട് പല ബജറ്റുകളിലും അറവുശാല നിർമാണം പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പായില്ല. നിലവിൽ ആടുമാടുകളെ വൃത്തിഹീനമായ സ്ഥലത്തും അനധികൃത സ്ഥലത്തും കശാപ്പ് ചെയ്തുമാണ് കച്ചവടത്തിനായി കൊണ്ടുവരുന്നത്. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ അനുമതിയോ നിയമങ്ങളോ പാലിക്കാതെയാണ് ഇറച്ചി വ്യാപാരം. മുട്ടം മാർക്കറ്റിനോടു ചേർന്ന് അറവുശാല വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം. ജനുവരി ആദ്യം മുട്ടം മാർക്കറ്റിന്റെ നിർമാണം തുടങ്ങി. എന്നാൽ, അറവുശാലക്ക് ആവശ്യമായ സ്ഥലമോ സൗകര്യമോ ഇല്ലാത്തതിനാൽ ആനതറ വെളിയിൽ അറവുശാല നിർമിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. മാർക്കറ്റ് വികസനത്തിന് 2.59 കോടി കിഫ്ബിയിൽനിന്ന് 80 ലക്ഷം രൂപയും മുൻ മന്ത്രി പി. തിലോത്തമന്റ പ്രാദേശിക വികസന ഫണ്ടും ഉപയോഗിച്ചാണ് മുട്ടത്ത് നിർമാണം നടക്കുന്നത്. ------------ APL ARAVUSALA സ്വകാര്യ ബസ്സ്റ്റാൻഡിന് സമീപത്തെ അറവുശാല കാടുകയറിയ നിലയിൽ -------------- വില നിയന്ത്രണം: സപ്ലൈകോ ഇടപെടല്‍ നിര്‍ണായകം -മന്ത്രി ജി.ആര്‍. അനില്‍ ആലപ്പുഴ: സംസ്ഥാനത്ത് ഭക്ഷ്യോൽപന്നങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നടത്തുന്ന ഇടപെടലുകള്‍ നിര്‍ണായകമാണെന്ന് മന്ത്രി ജി.ആര്‍. അനില്‍. സപ്ലൈകോ പാണ്ടനാട് സൂപ്പര്‍ സ്റ്റോറിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രണ്ട് സീസണിലായി നെല്ല് സംഭരിച്ച ഇനത്തില്‍ 3000 കോടിയില്‍ അധികമാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. നെല്ലു വില എത്രയും വേഗം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നല്‍കുന്നതിന് സംവിധാനം പരിഗണനയിലാണ്. മലയോര മേഖലയിലെ നാണ്യവിളകള്‍ സംഭരിച്ച് അതിലൂടെ കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളുടെ സാധ്യത പരിശോധിക്കുന്നു. റേഷന്‍ കടകള്‍ നവീകരിക്കുന്നതിനും നടപടി ആരംഭിച്ചു. ആദ്യഘട്ടമായി 1000 കടകളാണ് നവീകരിക്കുന്നത്. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ വില്‍പന നടത്തുന്ന 13 ഭക്ഷ്യവസ്തുക്കളുടെ വിലയില്‍ ആറുവര്‍ഷമായി വര്‍ധന ഉണ്ടായിട്ടില്ല. വിവര സാങ്കേതിക വിദ്യയുടെ സാധ്യതകള്‍ പൂര്‍ണമായും പ്രയോജനപ്പെടുത്തി സപ്ലൈകോയുടെ പ്രവര്‍ത്തനം ആധുനീകരിക്കും -മന്ത്രി പറഞ്ഞു. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. പാണ്ടനാട് പഞ്ചായത്ത്‌ ജങ്ഷനിൽ പ്രവർത്തിച്ചുവന്ന മാവേലി സ്റ്റോറാണ് സപ്ലൈകോ സൂപ്പർ സ്റ്റോറായി ഉയർത്തിയത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ജെബിൻ പി. വർഗീസ് മുഖ്യപ്രഭാഷണവും പണ്ടനാട് പഞ്ചായത്ത്‌ പ്രസിഡന്‍റ് ആശ വി. നായർ ആദ്യവിൽപനയും നിർവഹിച്ചു. സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ ഡോ. സഞ്ജീബ് കുമാർ പട്‌ജോഷി, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്‍റ് സുജ സജീവൻ, ജില്ല പഞ്ചായത്ത്‌ അംഗം വത്സല മോഹൻ, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം എൽസി കോശി, ബെന്നിക്കുട്ടി എന്നിവർ സംസാരിച്ചു. ------------------------ APL SUPER MARKET സപ്ലൈകോ പാണ്ടനാട് സൂപ്പര്‍ സ്റ്റോറിന്‍റെ ഉദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.