ചേർത്തല തെക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പരാതി: ഓംബുഡ്‌സ്മാൻ ഇടപെടലിൽ കുലുങ്ങി സി.പി.എം

ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് വിഷയത്തിലെ ഓംബുഡ്‌സ്മാൻ ഇടപെടൽ സി.പി.എമ്മിന് കുരുക്കാകുന്നു. പാർട്ടിതലത്തിൽ നൽകിയ പരാതിയിൽ പരിഹാരം ഉണ്ടാകാതെ വന്നപ്പോൾ പാർട്ടിക്കാർതന്നെയാണ് ഓംബ്ഡ്‌സ്മാനെ സമീപിച്ചത്. എൽ.ഡി.എഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. സി.പി.എം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റിന്റെ 17ാം വാർഡിൽനിന്നാണ് പരാതികളുയർന്നത്. തൊഴിലുറപ്പ് പ്രവർത്തനങ്ങളിലെ പരാതികളിൽ പാർട്ടിതലത്തിൽ ഇടപെടാത്തത് നേതൃത്വത്തിനെതിരെ വിമർശനങ്ങൾക്കിടയാക്കി. തൊഴിൽനിഷേധമുയർത്തി നൽകിയ പരാതിയിൽ ഗൗരവമായ വീഴ്ചകൾ ഓംബ്ഡ്‌സ്മാൻ കണ്ടെത്തി. ഓംബുഡ്‌സ്മാൻ നടപടികളുയർത്തി പ്രതിപക്ഷവും പ്രതിഷേധത്തിലേക്ക് നീങ്ങുന്നുണ്ട്. അഞ്ചുവർഷകാലത്തെ വാർഡിലെ തൊഴിലുറപ്പ് പ്രവർത്തനങ്ങളിലുയർന്ന ആക്ഷേപങ്ങളും പരിശോധിക്കുന്നുണ്ട്. ഗുരുതര ആരോപണങ്ങളാണ് ഇവിടെ ജനപ്രതിനിധിക്കെതിരെ ഉയർത്തിയത്. പാർട്ടി കുടംബങ്ങളിൽനിന്നുള്ള തൊഴിലാളിസ്ത്രീകൾ ആദ്യം സി.പി.എം അരീപറമ്പ് ലോക്കൽ കമ്മിറ്റിയിലും തുടർന്ന് കഞ്ഞിക്കുഴി ഏരിയ കമ്മിറ്റിയിലും പരാതി നൽകിയിരുന്നു. ലോക്കൽ കമ്മിറ്റി അന്വേഷണത്തിന് കമീഷനെ നിശ്ചയിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.