വരിനെല്ലിനെ ബാധിക്കുന്ന ബ്ലാസ്റ്റ് രോഗം കുട്ടനാട്ടിൽ വീണ്ടും

കുട്ടനാട്: മൂന്ന് സീസണുകളായി ജില്ലയിൽ വരിനെല്ലിനെ ബാധിക്കുന്ന ബ്ലാസ്റ്റ് രോഗം കുട്ടനാട്ടിൽ ഇക്കുറിയും. നെല്ലിനെ ബാധിക്കുമോയെന്ന ആശങ്ക കർഷകർക്കുണ്ടെങ്കിലും കഴിഞ്ഞ സീസണുകളിൽ ബാധിച്ചിരുന്നില്ലെന്നത് ആശ്വാസകരമാണ്. 40 ദിവസം പിന്നിട്ട കൃഷിയിടങ്ങളിലാണ് വരിനെല്ലിൽ രോഗബാധ കണ്ടെത്തിയത്. കുട്ടനാട്, അപ്പർ കുട്ടനാട്, ലോവർ കുട്ടനാട് മേഖലകളിൽ വരിനെല്ലിന് ബ്ലാസ്റ്റ് രോഗം ബാധിച്ചിരുന്നു. ഇലകളിൽ പുള്ളിക്കുത്ത് രൂപപ്പെട്ട് പൂവിടും മുമ്പ് തന്നെ വരിനെല്ല് നശിക്കുന്നതാണ് രോഗബാധയുടെ ലക്ഷണം. മുൻ സീസണുകളിൽ 120 ദിവസം മൂപ്പുള്ള ഉമ വിത്തിനിടയിൽ കിളിർത്ത വരിനെല്ലിലാണ് രോഗം കണ്ടെത്തിയത്. ഇക്കുറി കായൽനിലങ്ങളിലും രോഗബാധ കണ്ടെത്തിയതാണ് ആശങ്കക്ക് കാരണം. മൂപ്പു കുറഞ്ഞ നെൽവിത്ത് പലപാടങ്ങളിലും ഇക്കുറി വിതച്ചിട്ടുണ്ട്. ഇവിടങ്ങളിൽ നെല്ലിനും രോഗബാധയുണ്ടാകുമെന്ന് ആശങ്ക കർഷകർ പങ്കുവെക്കുന്നു. കഴിഞ്ഞ സീസണുകളിൽ രോഗം ബാധിച്ച വരിനെൽച്ചെടികളുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. മഹാത്മാഗാന്ധി സർവകലാശാലയുടെ കാർഷിക ഗവേഷണ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശേഖരിച്ച സാമ്പിളുകളുടെ പരിശോധന ഫലം ഇതേ വരെ പുറത്തു വിട്ടില്ലെന്ന് കർഷകർ പറഞ്ഞു. 'പൈറിക്കുലേറിയ ഓറൈസേ' എന്ന കുമിളാണ് ബ്ലാസ്റ്റ് രോഗം ഉണ്ടാക്കുന്നത്. ഇതിന്റെ ജനിതക മാറ്റം സംഭവിച്ച വകഭേദമാണോ വരിനെല്ലിനെ ബാധിക്കുന്നതെന്ന് കണ്ടെത്തേണ്ടതുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.