പൊതുശ്മശാനം ഇല്ല; നട്ടം തിരിഞ്ഞ് കുത്തിയതോട് പഞ്ചായത്ത്

സ്ഥലമില്ലാത്തതിനാൽ വീട്ടുമുറ്റത്തുവരെ മൃതദേഹം സംസ്ക്കരിക്കേണ്ട അവസ്ഥ തുറവൂർ: പൊതുശ്മശാനം ഇല്ലാതെ ബുദ്ധിമുട്ടുകയാണ് കുത്തിയതോട് ഗ്രാമപഞ്ചായത്ത്. മൃതദേഹങ്ങൾ സംസ്ക്കരിക്കാൻ ഇടമില്ലാതെ കഷ്ടപ്പെടുകയാണ് ജനം. പഞ്ചായത്ത് രണ്ടാം വാർഡിൽ ഇതിനായി 26 സെന്‍റ് ഭൂമി കണ്ടെത്തി 2015ൽ അന്നത്തെ എം.എൽ.എ ആയിരുന്ന ഇപ്പോഴത്തെ എം.പി എ.എം. ആരിഫ് ശ്മശാനം നിർമിക്കാൻ ശിലാസ്ഥാപനം നടത്തിയിരുന്നു. 43 ലക്ഷം രൂപ വകയിരുത്തിയെങ്കിലും ശ്മശാന നിർമാണ പദ്ധതിക്ക് തടസ്സത്തെ തുടർന്ന് പണം ലാപ്സായി. ഭൂമിയെ സംബന്ധിച്ച് റവന്യൂ അധികൃതർ ഉന്നയിച്ച തടസ്സവാദമാണ് നിർമാണത്തിന് ഇടങ്കോലിട്ടതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല പറഞ്ഞു. സ്ഥലം ഡേറ്റ ബാങ്കിൽ നിലം എന്നാണ് രേഖപ്പെടുത്തിയത്. ഇത് തരം മാറ്റി കിട്ടിയാലേ ശ്മശാന നിർമാണവുമായി മുന്നോട്ട് പോകാൻ കഴിയൂ എന്ന് പഞ്ചായത്ത് പ്രസിഡന്‍റും രണ്ടാം വാർഡ് അംഗം സുഗതനും പറയുന്നു. ജനസാന്ദ്രത കൂടിയതിനെ തുടർന്ന് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെയായി പഞ്ചായത്തിന്‍റെ പ്രധാന ആവശ്യങ്ങളിലൊന്നായി ഇത് മാറി. അരൂർ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും പൊതുശ്മശാനങ്ങൾ ഇല്ല. സ്ഥലമില്ലാത്തതിനാൽ വീടിനോട് ചേർന്ന് തൊട്ട് മുറ്റത്തവരെ മൃതദേഹം സംസ്ക്കരിക്കേണ്ട അവസ്ഥയാണ്. വീടിന്‍റെ ഭാഗങ്ങൾ പൊളിച്ച് മൃതദേഹം സംസ്ക്കരിക്കേണ്ട ഗതികേടിലാണ് പല കുടുംബങ്ങളുമെന്ന് ജനം പറയുന്നു. അനാഥ മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് പൊലീസും സമീപ പഞ്ചായത്തുകളും ജില്ലക്ക് പുറത്തുള്ള എറണാകുളം രവിപുരം ശ്മശാനത്തെയും അരൂരിലെ ശ്മശാനത്തെയുമാണ് ആശ്രയിക്കുന്നത്. സ്ഥലം തരം മാറ്റി കിട്ടുന്നതിനായി കലക്ടർ ഉൾപ്പെടെ ബന്ധപ്പെട്ട അധികാരികളെ സമീപിക്കുന്നത് മൂന്നാമത്തെ പ്രാവശ്യമാണെന്നും ഇക്കാര്യത്തിൽ എത്രയും വേഗം അനുഭാവപൂർണമായ തീരുമാനം ബന്ധപ്പെട്ടവരിൽനിന്ന് പ്രതീക്ഷിക്കുന്നതായും സ്ഥലം എം.എൽ.എ, എം.പി എന്നിവരുടെ വലിയ സഹായം പ്രതീക്ഷിക്കുന്നുവെന്നും ഇരുവരും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.