attn kottayam ചെറുവാഹനങ്ങൾക്ക് സഞ്ചരിക്കാൻ താൽക്കാലിക പാലം ആലപ്പുഴ: എ.സി റോഡ് നവീകരണ ഭാഗമായി മങ്കൊമ്പ് പാലം പൊളിച്ചു. ചെറുവാഹനങ്ങൾ സഞ്ചരിക്കാൻ സമാന്തരപാതയൊരുക്കി ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. താൽക്കാലിക പാലത്തിലൂടെ ചെറുവാഹനങ്ങളും ആംബുലൻസും കടത്തിവിടും. കെ.എസ്.ആർ.ടി.സിയും വലിയവാഹനങ്ങളും ഉപറോഡുകളിലൂടെ വഴിതിരിച്ചുവിടും. മണ്ണുമാന്തിയും മറ്റും ഉപയോഗിച്ച് പാലത്തിന്‍റെ കൈവരികളും സ്ലാബുകളും പൊളിക്കുന്ന ജോലികൾ തിങ്കളാഴ്ച രാവിലെ 11.30ന് തുടങ്ങി. ചൊവ്വാഴ്ചയും പൊളിക്കൽ തുടരും. സമീപത്തെ തോടിന് കുറുകയാണ് ചെറിയ വാഹനങ്ങൾക്ക് കടന്നുപോകാൻ താൽക്കാലിക പാലം നിർമിച്ചത്. തോടിനു മുകളിലൂടെ മേൽപാലം നിർമിക്കുന്ന രൂപരേഖക്ക് ഇറിഗേഷൻ വിഭാഗത്തിന്റെ അനുമതി വൈകിയതിനാലാണ് പൊളിക്കൽ നീണ്ടത്. പുതിയ പാലത്തിനുള്ള പൈലിങ് പൂർത്തിയായിരുന്നു. ഈ ഭാഗത്ത് മേൽപാലവുമുണ്ട്. മേൽപാലം വരുമ്പോഴേ ഭാരപരിശോധന ഉണ്ടാകൂ. മങ്കൊമ്പിനൊപ്പം പണ്ടാരക്കളം പാലവും പൊളിക്കാനായിരുന്നു പദ്ധതി. എന്നാൽ, ഭാരപരിശോധന ഇനിയും നടത്തിയിട്ടില്ല. എ.സി റോഡിൽ ഒന്നാംപാലത്തിന് സമീപത്തുനിന്ന് നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച റോഡ് നിർമാണത്തിനും തുടക്കമായി. മൂന്നുമാസത്തിനകം 10 കിലോമീറ്റർ റോഡ് പൂർത്തിയാക്കും. ഇതിനൊപ്പം പാറയ്ക്കൽ ഭാഗത്ത് മേൽപാലം നിർമാണവും തുടങ്ങി. മങ്കൊമ്പ് മുതൽ ഒന്നാംകരവരെയാണ് മേൽപാലം നിർമാണം. ഇതിനൊപ്പം പാതയുടെ പലയിടത്തായി നിശ്ചിത ഇടങ്ങളിൽ റോഡിന്റെ ഉയരവും കൂട്ടും. വെള്ളക്കെട്ട് രൂക്ഷമായ മങ്കൊമ്പ് ഒന്നാംകര ഭാഗത്താവും കൂടുതൽ ഉയരമുണ്ടാകുക. നിർമാണത്തിന്‍റെ ഭാഗമായി എ.സി റോഡിൽ പലയിടത്തും ഒരുവശത്തുകൂടിയാണ് ഗതാഗതം. കിടങ്ങറ, നെടുമുടി, പള്ളാത്തുരുത്തി പാലങ്ങൾക്ക് സമാന്തരമായി നിർമിക്കുന്ന പാലങ്ങളുടെയും പാറശ്ശേരി ജ്യോതി ജങ്ഷൻ, മങ്കൊമ്പ് തെക്കേക്കര, ഒന്നാംകര, മാമ്പുഴക്കരി എന്നിവിടങ്ങളിലെ മേൽപാലത്തിന്‍റെയും നിർമാണവുമായി ബന്ധപ്പെട്ട് വലിയ യന്ത്രങ്ങളും ക്രെയിനുകളും ഉപയോഗിച്ചാണ് നിർമാണം. രാത്രിയും പകലുമായി നടക്കുന്ന നിർമാണത്തിന്‍റെ പേരിൽ വലിയഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. സാധനസാമഗ്രികൾ വലിയവാഹനങ്ങളിലേക്ക് കൊണ്ടുപോകുന്ന പ്രവൃത്തികൾക്കായി വാഹനങ്ങൾക്ക് വഴിയിൽ ഏറെനേരം കാത്തുകിടക്കേണ്ട സ്ഥിതിയാണ്. --- കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുതിയ ക്രമീകരണം ആലപ്പുഴ: മങ്കൊമ്പ് പാലം പൊളിച്ചതോടെ എ.സി റോഡിൽ കെ.എസ്.ആർ.ടി.സി ബസുകൾക്ക് പുതിയ ക്രമീകരണം ഏർപെടുത്തിയതായി ആലപ്പുഴ എ.ടി.ഒ അശോക്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഗതാഗത തടസ്സമുള്ളതിനാൽ ആലപ്പുഴ, ചങ്ങനാശ്ശേരി ഡിപ്പോകളിൽനിന്ന് നേരിട്ട് എ.സി റോഡുവഴി ചങ്ങനാശ്ശേരിയിലേക്കും തിരിച്ചും കെ.എസ്.ആർ.ടി.സി ബസുകളുണ്ടാവില്ല. പകരം ബസുകൾ വഴിതിരിച്ചുവിട്ട് ബദൽസംവിധാനം ഒരുക്കിയിട്ടുണ്ട്. ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് മങ്കൊമ്പിലേക്കും ആലപ്പുഴ ഡിപ്പോയിൽനിന്ന് പുളിങ്കുന്നിലേക്കും സർവിസ് നടത്തിയാണ് യാത്രക്ലേശം പരിഹരിക്കുക. ഇതനുസരിച്ച് ആലപ്പുഴ ഡിപ്പോയിൽനിന്ന് ഒമ്പത് ഓർഡിനറി ബസുകൾ പുളിങ്കുന്നിലേക്ക് സർവിസ് നടത്തും. രാവിലെ 7.10 മുതൽ രാത്രി 7.45വരെ ഇടവിട്ട് ബസുകൾ ഓടും. ആലപ്പുഴ-വണ്ടാനം-കഞ്ഞിപ്പാടം-ചമ്പക്കുളം-കണ്ടങ്കരിവഴി എ.സി റോഡിലെത്തിയാണ് ബസുകൾ പുളിങ്കുന്നിലേക്ക് പോകുക. പുളിങ്കുന്നിൽനിന്ന് തിരിച്ചെത്തുന്ന ബസുകളിൽ കയറിയാൽ ആലപ്പുഴയിലെത്താമെന്നതാണ് ഒരുമാർഗം. ചങ്ങനാശ്ശേരിയിൽനിന്ന് ആലപ്പുഴയിലേക്ക് പോകേണ്ട യാത്രക്കാർ എ.സി റോഡിൽ രാമങ്കരി ടൈറ്റാനിക് പാലത്തിന് സമീപത്തെ സ്റ്റോപ്പിലിറങ്ങിയാൽ ഈബസുകൾ കിട്ടും. ഇതിനൊപ്പം ചങ്ങനാശ്ശേരി ഡിപ്പോയിൽനിന്ന് മങ്കൊമ്പിലേക്കും പുളിങ്കുന്നിലേക്കും സർവിസുണ്ടാകും. മങ്കൊമ്പ് വരെ എത്തുന്നവർക്ക് തുടർയാത്രക്കായി മങ്കൊമ്പ് പെട്രോൾ പമ്പിന് മുന്നിൽനിന്ന് മങ്കൊമ്പ്-കൈനകരി-ആലപ്പുഴ സർവിസുണ്ടാകും. ആലപ്പുഴ-മങ്കൊമ്പ് ബസുകൾ രാവിലെ 5.50 മുതൽ വൈകീട്ട് 6.45വരെയുണ്ടാകും. ആലപ്പുഴയിൽനിന്ന് ചങ്ങനാശ്ശേരി, കോട്ടയം ഭാഗത്തേക്ക് പോകേണ്ടവർ അമ്പലപ്പുഴ-എടത്വ- തിരുവല്ല വഴി ഫാസ്റ്റ് പാസഞ്ചർ ബസുകളുണ്ട്. ആലപ്പുഴയിൽനിന്ന് കോട്ടയത്തേക്ക് നേരിട്ട് യാത്ര ചെയ്യേണ്ടവർക്ക് മുഹമ്മ-തണ്ണീർമുക്കം-കുമരകം വഴി കോട്ടയത്തേക്കും ബസുകളുണ്ട്. ------- APL MB 01 Mankomb bridge നവീകരണ ഭാഗമായി ആലപ്പുഴ-ചങ്ങനാശ്ശേരി പാതയിൽ മങ്കൊമ്പ് പാലം പൊളിക്കുന്നു -
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.