മകളെ ഹോസ്റ്റലിൽനിന്ന് കൂട്ടിക്കൊണ്ടുവരാൻ പോയ മാതാവിന്‍റെ കാർ തടഞ്ഞിട്ടതായി പരാതി

ഓച്ചിറ: കായംകുളം എം.എസ്.എം കോളജ് ഹോസ്റ്റലിൽ താമസിക്കുന്ന മകളെ കൂട്ടിക്കൊണ്ടുവരാൻ പോയ മാതാവിന്‍റെ കാർ ഓച്ചിറ പൊലീസ് തടഞ്ഞിട്ടതായി പരാതി. ഞായറാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. കുളത്തൂപ്പുഴയിൽ നിന്നെത്തിയ മാതാവും മകൻ അഫ്സലും അഞ്ച് വയസ്സുകാരനുമായിരുന്നു കാറിൽ. സത്യവാങ്മൂലവും കാറിന്‍റെ രേഖകളും കാണിച്ചെങ്കിലും ലോക്ഡൗൺ ആയതിനാൽ തിരിച്ചുപോകാൻ സി.ഐ വിനോദ് ആവശ്യപ്പെട്ടതായാണ് ആരോപണം. കുളത്തൂപ്പുഴയിൽനിന്ന് വരുന്ന വഴി ഏഴിടത്ത് പരിശോധനയുണ്ടായിരുന്നെന്നും ഇവിടെ മാത്രം എന്താണ് പ്രശ്നമെന്നും അഫ്സൽ സി.ഐയോട് ചോദിച്ചു. ഹോസ്റ്റലിന് ഏതാനും കിലോമീറ്റർ മാത്രം അകലെ തടഞ്ഞത് ചോദ്യംചെയ്ത മാതാവിനോട് ധരിച്ചിരിക്കുന്ന വസ്ത്രമാണ് പ്രശ്നമെന്ന് സി.ഐ പറഞ്ഞതായും ആരോപണമുണ്ട്. മുക്കാൽ മണിക്കൂറോളം റോഡിൽ പൊരിവെയിലത്ത് നിർത്തിയതായും കേസെടുത്ത് അകത്തിടുമെന്ന് സി.ഐ ഭീഷണിപ്പെടുത്തിയതായും അഫ്സൽ പറഞ്ഞു. ഒടുവിൽ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനെ ഫോണിൽ വിവരം അറിയിച്ചതനുസരിച്ച് ഉന്നത ഇടപെടലിനെ തുടർന്നാണ് ഇവരെ പോകാൻ അനുവദിച്ചത്. അഫ്സൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. എന്നാൽ ലോക്ഡൗൺ ആയതിനാൽ യാത്ര പറ്റില്ലെന്ന് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചപ്പോൾ യുവാവ് തട്ടിക്കയറുകയായിരുന്നുവെന്ന് സി.ഐ പറയുന്നു. സംഭവത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ ദക്ഷിണമേഖല ഐ.ജി ഹർഷിത അട്ടല്ലൂരി പൊലീസിനോട് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.