സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നിലച്ചിട്ട് രണ്ടുമാസം; ആശ്രയം സ്വകാര്യ ലാബ്

ചെങ്ങന്നൂർ: ജില്ല ആശുപത്രിയുടെ നിയന്ത്രണത്തിൽ സൗജന്യ ആർ.ടി.പി.സി.ആർ പരിശോധന നിലച്ചിട്ട് രണ്ട് മാസം. ഇതോടെ പരിശോധനക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കുകയാണ് നാട്ടുകാർ. കഴിഞ്ഞ നവംബർ 30ന് കോവിഡ് ബ്രിഗേഡിലെ ജീവനക്കാരെ പിരിച്ചുവിട്ടതോടെയാണ് ആർ.ടി.പി.സി.ആർ പരിശോധന നിലച്ചത്. ആവശ്യത്തിന് ജീവനക്കാരില്ലെന്നതിന് പുറമെ സ്രവപരിശോധന നടത്താൻ ഇടമില്ലാത്തതും പ്രശ്നമായി. കെട്ടിടനിർമാണം നടക്കുന്നതിനാൽ ജില്ല ആശുപത്രി വളപ്പിൽ സ്രവപരിശോധന നടക്കില്ല. താൽക്കാലികമായി ആശുപത്രി പ്രവർത്തിക്കുന്ന ബോയ്സ് ഹൈസ്കൂളിലും മതിയായ ഇടമില്ല. നേരത്തെ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിലാണ് സ്രവപരിശോധന നടത്തിയിരുന്നത്. കോളജ് തുറക്കുകയും വിദ്യാർഥികൾ എത്തിത്തുടങ്ങുകയും ചെയ്തതോടെ ഇത് നിർത്തി. കോളജ് വളപ്പിൽ സ്രവപരിശോധന കിയോസ്കുകൾ പൊടിപിടിച്ച് കിടപ്പുണ്ട്. മാരുതി ഓഡിറ്റോറിയത്തിലാണ് ജില്ല ആശുപത്രിയുടെ നിയന്ത്രണത്തിൽ വാക്സിനേഷൻ നടക്കുന്നത്. ഇവിടെയും സ്രവപരിശോധന നടത്താൻ മതിയായ സൗകര്യമില്ല. മേഖലയിലെ മറ്റു പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ആർ.ടി.പി.സി.ആർ പരിശോധനയുള്ളത്. മൂന്നാം തരംഗം ആഞ്ഞുവീശുന്ന പുതിയ സാഹചര്യത്തിൽ ഇത് മതിയാകില്ല. സ്വകാര്യ ലാബുകളിൽ 500 രൂപയാണ് പരിശോധന നിരക്ക്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.