ചേർത്തല നഗരസഭ എ.ഡി.എസ് തെരഞ്ഞെടുപ്പ് പൂർത്തിയായി; സി.പി.എമ്മിന് മേധാവിത്വം

ചേർത്തല: നഗരസഭയിൽ കുടുംബശ്രീ എ.ഡി.എസ് തെരഞ്ഞെടുപ്പ് പൂർത്തിയായി. 35 വാർഡിലും ശക്തമായ മത്സരങ്ങളാണ് നടന്നത്. പല വാർഡിലും ബാലറ്റുപയോഗിച്ച വാശിയേറിയ തെരഞ്ഞെടുപ്പിലേക്കുവരെയെത്തി. സി.പി.എമ്മിനുതന്നെയാണ് മേധാവിത്വമെങ്കിലും ചെയർപേഴ്‌സൻ ഷേർളി ഭാർഗവന്റെ വാർഡായ എട്ടിലും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ജി. രഞ്ജിത്തിന്റെ 17ാം വാർഡിലും പാർട്ടിക്കു തിരിച്ചടിയുണ്ടായി. സി.പി.എം ശക്തികേന്ദ്രമായിരുന്ന ഒമ്പതാം വാർഡിൽ സി.പി.ഐ ഒറ്റക്ക് നേട്ടമുണ്ടാക്കി. കോൺഗ്രസ് കൗൺസിലർമാരുടെ വാർഡുകളിൽ നേട്ടങ്ങളുണ്ടാക്കിയപ്പോഴും ചില കേന്ദ്രങ്ങളിലുണ്ടായ തിരിച്ചടി സി.പി.എമ്മിൽ ചർച്ചയായിട്ടുണ്ട്. ഓരോ വാർഡിൽനിന്നും 11 എ.ഡി.എസ് അംഗങ്ങളെയാണ് തെരഞ്ഞെടുത്തത്. എട്ടാം വാർഡിൽ എ.ഡി.എസ് വൈസ് ചെയർപേഴ്‌സൻ തെരഞ്ഞെടുപ്പിലാണ് പാർട്ടി പ്രതിനിധിയായി നിർത്തിയ സ്ഥാനാർഥി 17നെതിരെ 38 വോട്ടുകൾക്ക് പരാജയപ്പെട്ടത്. 17ാം വാർഡിൽ നാലു പ്രതിനിധികൾ മാത്രം തെരഞ്ഞെടുക്കപ്പെട്ടതും അപ്രതീക്ഷിത തിരിച്ചടിയായി. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ഒമ്പതാം വാർഡിൽ 11ൽ 10ഉം സി.പി.ഐ നേടി. സി.പി.എമ്മിൽനിന്ന് പുറത്തായി സ്വതന്ത്രനായി മത്സരിച്ചു ജയിക്കുകയും പിന്നീട് സി.പി.ഐയിൽ എത്തുകയും ചെയ്ത പി.എസ്. ശ്രീകുമാറാണ് ഒമ്പതാം വാർഡ് കൗൺസിലർ. ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിലാണ് ഇവിടെ സി.പി.ഐ മേധാവിത്വം നേടിയത്. എന്നാൽ, രാഷ്ട്രീയ അടിസ്ഥാനത്തിലല്ല മത്സരമെന്നും ജനാധിപത്യപരമായ നടപടികളാണ് നടന്നതെന്നുമുള്ള വാദമാണ് നഗരസഭ അധികൃതർ ഉയർത്തുന്നത്. 25നാണ് സി.ഡി.എസ് തെരഞ്ഞെടുപ്പ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.