ഉപ്പുവെള്ളം: പൊറുതിമുട്ടി കണ്ടല്ലൂർ തെക്ക് പ്രദേശം

-കായൽത്തീരത്ത് പാർശ്വഭിത്തിയില്ലാത്തതാണ് ദുരിതത്തിന് കാരണം കായംകുളം: ഉപ്പുവെള്ളം കയറൽ രൂക്ഷമായ കണ്ടല്ലൂർ തെക്ക് പ്രദേശവാസികൾ ദുരിതത്തിൽ. വേലിയേറ്റം സാധാരണ സംഭവമാണെങ്കിലും അഞ്ച് വർഷമായി അതിരൂക്ഷമാണ് സ്ഥിതി. രാത്രി 11നും പുലർച്ച നാലിനും ഇടയിലാണ് ഉപ്പുവെള്ളം കയറൽ രൂക്ഷമാകുന്നത്. ദേവികുളങ്ങര, ആറാട്ടുപുഴ പഞ്ചായത്ത് പ്രദേശമായ കായലോരത്ത് വീതിയും ഉയരവുമുള്ള പാർശ്വഭിത്തിയില്ലാത്തതാണ് വർഷംതോറും ദുരിതം പേറാൻ കാരണം. കണ്ടല്ലൂർ തെക്ക്, കണ്ടപ്പുറം ഭാഗത്തെ പത്ത് കിലോമീറ്ററോളം ദൂരമുള്ള തീരത്ത് കഷ്ടിച്ച് മൂന്ന് കി.മീറ്ററിൽ മാത്രമാണ് പാർശ്വഭിത്തി. മേജർ ഇറിഗേഷൻ, ഉൾനാടൻ ജലഗതാഗത വകുപ്പ് എന്നിവക്കാണ് കായൽ സംരക്ഷണത്തിന്റെ ചുമതല. കഴിഞ്ഞ വർഷം ചില ജനപ്രതിനിധികൾ കണ്ടല്ലൂർ ഭാഗത്തെ ഉപ്പുവെള്ള ഭീഷണി നേരിട്ട് മനസ്സിലാക്കാൻ എത്തിയിരുന്നു. പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് മടങ്ങിയെങ്കിലും പിന്നീട് തിരിഞ്ഞുനോക്കിയില്ല. മണിക്കൂറുകളോളം കെട്ടിക്കിടക്കുന്ന ഉപ്പുവെള്ളം വീടുകളുടെ അസ്ഥിവാരത്തിന് വിള്ളൽ ഉണ്ടാക്കുന്നുണ്ട്. കാർഷികവിളകൾ നശിച്ചു. ഉപ്പിന്റെ അംശം മണ്ണിൽ കൂടിയതിനാൽ ഉടൻ കൃഷി ചെയ്യാൻ കഴിയില്ല. ചളി അടിഞ്ഞുകൂടിയതിനാൽ യാത്രയും ബുദ്ധിമുട്ടിലായി. ഉപ്പുവെള്ളം കയറുന്ന വീടുകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കണ്ടല്ലൂർ‌ തെക്ക് ആറാട്ടുപുഴ പഞ്ചായത്തിന്റെ പരിധിയിലെ കായൽത്തീരത്ത് പാർശ്വഭിത്തി നിർമിക്കാൻ ഒരുകോടി രൂപയുടെ പദ്ധതി അംഗീകാരത്തിന് മേജർ ഇറിഗേഷൻ വിഭാഗം തയാറാക്കിയിട്ടുണ്ട്. ദേവികുളങ്ങര കായൽത്തീരത്തെ ഭിത്തി നിർമാണത്തിന് 80 ലക്ഷം രൂപയുടെ പദ്ധതിയും സമർപ്പിച്ചു. ഈ തുക കായൽഭിത്തി നിർമാണത്തിന് മതിയാകില്ലെന്നാണ് ആക്ഷേപം. ആറാട്ടുപുഴ, ദേവികുളങ്ങര പഞ്ചായത്തുകളിലെ കായലുകളുടെ തീരം മുഴുവൻ പാർശ്വഭിത്തി നിർമിച്ചാലെ പ്രശ്നം പരിധിവരെ പരിഹരിക്കാനാകൂ. ഇതിന് കോടികൾ ചെലവ് വരുന്ന വലിയ പദ്ധതി തയാറാക്കേണ്ടിവരും. രഞ്ജിനി ക്ലബിന് പുരസ്കാരം ആലപ്പുഴ: ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള നെഹ്റു യുവകേന്ദ്രയുടെ അവാര്‍ഡ് ചെങ്ങന്നൂര്‍ മുളക്കുഴ രഞ്ജിനി ആര്‍ട്സ് ആൻഡ് സ്പോര്‍ട്സ് ക്ലബിന്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. 2020-21 വര്‍ഷത്തെ പ്രവര്‍ത്തനം വിലയിരുത്തിയാണ് അഡ‍ീഷനല്‍ ജില്ല മജിസ്ട്രേറ്റ് അധ്യക്ഷനായ അഞ്ചംഗ സമിതി അവാര്‍ഡ് നിര്‍ണയിച്ചത്. അലങ്കാരക്കോഴി വിതരണം ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ ഒരുദിവസം പ്രായമായ അലങ്കാരക്കോഴി (വില 85 രൂപ), കടക്നാഥ് (35), നേക്കഡ് നെക്ക് (22), തലശ്ശേരി (22) ഇനത്തില്‍പെട്ട കോഴികളെ ചൊവ്വ, വെള്ളി ദിവസങ്ങളില്‍ വില്‍ക്കുന്നു. താൽപര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0479 2452277.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.