നഷ്ടപരിഹാരം; കലക്ടറുടെ ഉറപ്പ് വെറുതെയായി; കടകൾ ഒഴിയില്ലെന്ന് വ്യാപാരികൾ

കായംകുളം: ദേശീയപാത വികസനത്തിന് കടകൾ ഒഴിയുന്ന വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുമെന്ന കലക്ടറുടെ ഉറപ്പ് പാഴ്വാക്കായതിൽ പ്രതിഷേധം. കെട്ടിട ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയവർ കച്ചവടക്കാരുടെ സങ്കടം കാണുന്നില്ലെന്നാണ് ആക്ഷേപം. കൊറ്റുകുളങ്ങര മുതൽ കൃഷ്ണപുരം വരെ ഇരുന്നൂറിലധികം വ്യാപാര സ്ഥാപനങ്ങളാണ് ഒഴിപ്പിക്കപ്പെടുന്നത്. ഹോട്ടൽ-വാഹന മേഖലയിലെ സ്ഥാപനങ്ങളാണ് കൂടുതലായും പൊളിച്ചുമാറ്റുന്നത്. ആയിരത്തോളം പേർക്ക് ഇതിലൂടെ തൊഴിൽ നഷ്ടവും സംഭവിക്കും. വൻതുക മുടക്കി സജ്ജമാക്കിയ കടകൾ പലർക്കും മാറ്റി സ്ഥാപിക്കുക പ്രായോഗികമല്ല. ഈ സാഹചര്യത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കലക്ടറുമായി നടത്തിയ ചർച്ചയിൽ അർഹമായ നഷ്ടപരിഹാരം നൽകുമെന്ന് ഉറപ്പ് നൽകിയിരുന്നു. വായ്പകൾ എഴുതിത്തള്ളണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. ഇതിനിടെ നഷ്ടപരിഹാരത്തിന് നൽകിയ അപേക്ഷകളിൽ നടപടി ഉണ്ടാകാത്തതാണ് വ്യാപാരികളെ പ്രകോപിപ്പിച്ചത്. നഗരസഭ കാട്ടിയ അലംഭാവവും വ്യാപാരികളിൽ അമർഷത്തിന് കാരണമാണ്. നിർദിഷ്ട ദേശീയപാതയിലെ നഗരസഭ സ്ഥലത്ത് ഷോപ്പിങ് കോംപ്ലക്സ് നിർമിച്ച് നൽകിയിരുന്നെങ്കിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആശ്വാസമാകുമായിരുന്നു. ഇതുസംബന്ധിച്ച് നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂല സമീപനമുണ്ടായില്ല. കെട്ടിടം നിർമിക്കാനാവശ്യമായ തുക മുൻകൂർ ഡെപ്പോസിറ്റായി നൽകാൻ തയാറാണെന്നും ഇവർ അറിയിച്ചിരുന്നു. ഇതിനിടെ, നഗരപരിധിയിൽ മേൽപാലവും അടിപ്പാതകളും സംബന്ധിച്ച് വ്യക്തത വരുത്താത്തതും ദുരൂഹത ഉയർത്തുന്നതായി വ്യാപാരി സമൂഹം പറയുന്നു. മറ്റ് മേഖലകളിലെ ചിത്രം പുറത്തുവിട്ട എ.എം. ആരിഫ് എം.പി കായംകുളത്തെ ഒഴിവാക്കിയതിൽ വ്യക്തത വരുത്തണമെന്ന് ഏകോപന സമിതി യൂനിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് സിനിൽ സബാദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി. സോമരാജൻ, എം. ജോസഫ്, എ.എം. ഷരീഫ്, വി.കെ. മധു, അബു ജനത, എ.എച്ച്.എം. ഹുസൈൻ, വിഠളദാസ്, ഇ.എസ്.കെ. പൂക്കുഞ്ഞ്, സലിം അപ്‌സര, ജോർജ് മാത്യു, സജുമറിയം, നാഗൻ, ഷിബു, അനീസ് മംഗല്യ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.