പ്രകൃതിക്ഷോഭത്തിൽ നെൽകൃഷി നശിക്കുന്നു; നഷ്ടത്തിൽ നട്ടംതിരിഞ്ഞ് പാട്ടക്കർഷകർ

ഹരിപ്പാട്: പാടശേഖരങ്ങളിൽ പാട്ടകൃഷി ചെയ്യുന്ന കർഷകർ അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളിൽ കനത്ത നഷ്ടത്തിൽ നട്ടംതിരിയുന്നു. നൂറുകണക്കിന് കർഷകരാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലയിൽ പുഞ്ചപ്പാടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നത്. മുമ്പ് ലഭിച്ചതുപോലെ കൃഷിയിൽ ലാഭമില്ല എന്നതും ചെലവുകളുടെ ക്രമാതീതമായ വർധനവിനൊപ്പം അപ്രതീക്ഷിതമായുണ്ടാകുന്ന നഷ്ടങ്ങളിൽ മുന്നോട്ട് പോകാനാകാതെ പലരും ഈ മേഖലയിൽനിന്ന്​ പിന്തിരിയുകയാണ്. 54,000 ഹെക്ടർ കൃഷിഭൂമിയുള്ള ജില്ലയിൽ ആയിരക്കണക്കിന് ഹെക്ടർ സ്ഥലത്ത് കൃഷി നടക്കുന്നില്ല. ചെറുകിട പാട്ടകർഷകർ ഏക്കറിന് പതിനായിരം മുതൽ 35,000 രൂപ വരെ നൽകിയാണ് കൃഷിയിറക്കുന്നത്. തുക മുൻകൂർ നൽകണം. കൃഷിനാശം സംഭവിച്ചാൽ ഇൻഷുറൻസ് പരിരക്ഷയാണ് കർഷകരുടെ ആകെയുള്ള നേട്ടം. 35,000 രൂപയാണ് ഹെക്ടറിന് നഷ്ടപരിഹാരമായി ലഭിക്കുന്നത്. പാട്ടകർഷകർക്ക് ഫലത്തിൽ ഈ തുക പ്രയോജനപ്പെടുന്നില്ല. ഇതുമൂലം മുഴുവൻ നഷ്ടവും കർഷകർ സഹിക്കേണ്ടിവരുന്നു. പാട്ടത്തുകയിൽ ഭൂഉടമകൾ വിട്ടുവീഴ്ചകൾക്ക്​ തയാറാകാറില്ല. ഇതിനാൽ കൊടുക്കുന്ന തുകയിൽനിന്ന് പാട്ടത്തിനെടുക്കുന്നവർക്ക് തിരികെ ഇളവുകൾ ലഭിക്കാറില്ലെന്നാണ്​ വർഷങ്ങളായി പാട്ടകൃഷി ചെയ്യുന്നവർ പറയുന്നത്. നഷ്ടം പരിഹരിക്കാൻ ത്രിതല പഞ്ചായത്തുകളും കൃഷിവകുപ്പും പ്രത്യേക പദ്ധതി ആവിഷ്കരിക്കണമെന്നാണ് കർഷകരുടെ ആവശ്യം. പാട്ടത്തിന് നൽകാതെയും സ്വന്തമായി കൃഷി ചെയ്യാതെയും പുഞ്ചപ്പാടങ്ങൾ തരിശിടുന്ന നിരവധി കർഷകർ ജില്ലയിലുണ്ട്. പഞ്ചായത്തുകൾ തീരുമാനം കൈക്കൊണ്ടാൽ നെല്ലുല്പാദനം വർധിക്കും. കഴിഞ്ഞ കുറെ വർഷങ്ങളായി പ്രകൃതിക്ഷോഭം മൂലം വൻതോതിലാണ് കൃഷിനാശം ഉണ്ടാകുന്നത്. ഭാരിച്ച നഷ്ടംപേറിയാണ് പാട്ടക്കർഷകർ പ്രതീക്ഷയോടെ വീണ്ടും ഈ രംഗത്ത് മുന്നോട്ടുപോകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.