കോവിഡ് വ്യാപനം കൂടുന്നു; കര്‍ശന ജാഗ്രത നിര്‍ദേശം

ആലപ്പുഴ: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജമുനാ വര്‍ഗീസ് നിര്‍ദേശിച്ചു. വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കണം. വായു സഞ്ചാരമുള്ള മുറിയില്‍ വേണം കഴിയാൻ. കൃത്യസമയത്ത് ആഹാരം കഴിക്കണം. ധാരാളം വെള്ളം കുടിക്കണം. ഡോക്ടര്‍മാരോ ആരോഗ്യ പ്രവര്‍ത്തകരോ നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കുക. സ്വയം ചികിത്സ പാടില്ല. മറ്റ് രോഗങ്ങള്‍ക്ക് കഴിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ മുടങ്ങാതെ തുടരണം. ഒരു ദിവസം കൃത്യമായ ഇടവേളകളില്‍ നാലു നേരം പാരാസെറ്റമോള്‍ കഴിച്ചിട്ടും ശരീരോഷ്മാവ് നിയന്ത്രണ വിധേയമാകുന്നില്ലെങ്കില്‍ ഡോക്ടറെ വിവരമറിയിക്കണം. മൂന്നു ദിവസത്തിലധികം ശരീരോഷ്മാവ് 100 ന് മുകളില്‍ തുടരുക, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, ഒരു മണിക്കൂറിനുള്ളില്‍ മൂന്നു തവണ ഓക്സിജന്‍ സാച്ചുറേഷന്‍ 93 ശതമാനത്തില്‍ കുറഞ്ഞു നില്‍ക്കുക, നെഞ്ചുവേദന, നെഞ്ചില്‍ ഭാരം, ആശയക്കുഴപ്പം, കഠിനമായ ക്ഷീണം എന്നിവ അനുഭവപ്പെട്ടാല്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിര്‍ദേശപ്രകാരം ആശുപത്രിയിലേക്ക് മാറണം. പോസിറ്റീവായി ഏഴു ദിവസം കഴിഞ്ഞവര്‍ക്ക് തുടര്‍ച്ചയായി അവസാനത്തെ മൂന്നു ദിവസം പനിയോ മറ്റ് ലക്ഷണങ്ങളോ ഇല്ലെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുടെ നിർദേശാനുസരണം ഐസൊലേഷന്‍ അവസാനിപ്പിക്കാം. സാക്ഷരതാ മിഷന്‍ ഡിജിറ്റല്‍ സാക്ഷരത പരിപാടി ആലപ്പുഴ: സാക്ഷരത മിഷന്‍റെ നേതൃത്വത്തിൽ ഡിജിറ്റൽ സാക്ഷരത പരിപാടി നടപ്പാക്കുമെന്ന് ജില്ല സാക്ഷരത സമിതി ചെയർപേഴ്സനായ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ കെ.ജി. രാജേശ്വരി അറിയിച്ചു. ആദ്യഘട്ടത്തില്‍ തുല്യത പഠിതാക്കളെയാണ് പരിപാടിയില്‍ ഉള്‍പ്പെടുത്തുക. തുല്യത പഠിതാക്കൾക്ക് സ്വയം തൊഴിൽ ചെയ്യുന്നതിന് പ്രത്യേക പരിശീലന പരിപാടിയും ആവിഷ്കരിച്ചിട്ടുണ്ട്. ജോബ് സ്കിൽ അക്വിസിഷൻ പ്രോഗ്രാം ജില്ലയില്‍ ഒരു പഞ്ചായത്തിലാകും ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. പോള പണം വാരും; പദ്ധതിയുമായി നഗരസഭ ആലപ്പുഴ: കനാലുകളില്‍നിന്ന്​ വാരുന്ന പോളയുടെ തണ്ട് ഉണക്കി കയറ്റി അയക്കാനും പോള വാരുന്നവർക്ക്​ വരുമാനം ലഭിക്കത്തക്കവിധം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും സാധിക്കുന്ന നഗരസഭയുടെ പദ്ധതിക്ക്​ തുടക്കമായി. ഹരിത കേരള മിഷന്‍റെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി. ഈ പ്രോജക്ട് ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ തദ്ദേശ സ്ഥാപനമായി ആലപ്പുഴ നഗരസഭ. ഉണക്കിയെടുക്കുന്ന പോളത്തണ്ട് കയറ്റിയയച്ച് കരകൗശല വസ്തുക്കളും സംസ്കരിക്കാവുന്ന നിത്യോപയോഗ പ്ലേറ്റുകളും ഗ്ലാസുകളും ഒക്കെ നിര്‍മിക്കാം. ഉണക്കിയ തണ്ടിനുശേഷം വരുന്ന വേര്, ഇല എന്നിവ ചാണകവുമായി ചേര്‍ത്ത് വളമാക്കി കനാല്‍കരയില്‍ പൂ കൃഷിക്കായി ഉപയോഗിക്കാനും ഉദ്ദേശിച്ചുള്ളതാണ് പദ്ധതി. നഗരസഭയിലെ ഹെല്‍ത്ത് സര്‍ക്കിളുകള്‍ സംയുക്തമായി മട്ടാഞ്ചേരി പാലം മുതല്‍ കൊമ്മാടി പാലം വരെയുള്ള തോടിന്‍റെ കരകള്‍ ശുചീകരിച്ചു. പ്രാഥമിക ഘട്ടമായി മട്ടാഞ്ചേരി പാലം മുതല്‍ കൊമ്മാടി പാലം വരെയാണ് പദ്ധതി നടപ്പാക്കുന്നത്. നഗരസഭ അധ്യക്ഷ സൗമ്യരാജ് ഉദ്ഘാടനം ചെയ്തു . കൗണ്‍സിലര്‍ ഹെലന്‍ ഫെര്‍ണാണ്ടസ്, ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ കെ.എസ് രാജേഷ്, നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ സുമേഷ്, അനീസ്, ടെൻഷി സെബാസ്റ്റ്യൻ, ജാൻസി, ഉദ്യോഗസ്ഥരായ സിക്സ്റ്റസ് പ്രിൻസ്, ഗിരീഷ് , ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൻ രേഷ്മ എന്നിവര്‍ സംസാരിച്ചു. തോടിന് സമീപത്തെ വാർഡുകളിലെ പരിശീലനം നൽകിയ തൊഴിലാളികളാണ് പോള വാരുക. മറ്റ് പ്രദേശങ്ങളിലേയ്ക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് നഗരസഭ അധ്യക്ഷ സൗമ്യ രാജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.