രക്ഷിതാക്കളുടെ പ്രതിഷേധം; പി.എസ്.സി പരിശീലനകേന്ദ്രം അടച്ചു

കായംകുളം: ഗവ. എൽ.പി സ്കൂളിലെ പി.എസ്.സി പരിശീലന കേന്ദ്രത്തി‍ൻെറ പ്രവർത്തനം രക്ഷാകർത്താക്കളുടെ പ്രതിഷേധത്തെതുടർന്ന് മാറ്റി. വിഷയത്തിൽ നഗരസഭ കാട്ടിയ ലാഘവസമീപനമാണ് പ്രശ്നം വഷളാക്കാൻ കാരണമായത്. സ്കൂൾ കുട്ടികൾക്ക് അസൗകര്യമായ നിലയിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനത്തിന് ബദൽ സൗകര്യം ഒരുക്കുന്നതിൽ അധികൃതർ വീഴ്ചവരുത്തുകയായിരുന്നു. കോവിഡ് കാലത്ത് സ്കൂൾ അടഞ്ഞുകിടന്നപ്പോൾ താൽക്കാലികമായി പ്രവർത്തിക്കാനാണ് അനുമതി നൽകിയത്. ഇവർ ഒഴിയാത്തതിനാൽ പരിശീലനകേന്ദ്രം പ്രവർത്തിക്കുന്ന കെട്ടിടത്തി‍ൻെറ 30 ലക്ഷം രൂപയുടെ നവീകരണം തടസ്സപ്പെട്ടു. ന്യൂനപക്ഷ വിഭാഗ യുവജനങ്ങൾക്കായുള്ള പരിശീലന കേന്ദ്രമാണ് സ്കൂളിൽ പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസ വകുപ്പി‍ൻെറ അനുവാദം ഇല്ലാതെ തുടങ്ങിയ പരിശീലനകേന്ദ്രം മാറ്റണമെന്ന് നേരത്തെ കലക്ടറും ഉത്തരവിട്ടിരുന്നു. സമഗ്ര ശിക്ഷ കേരള അനുവദിച്ച 15 ലക്ഷം രൂപയും നഗരസഭയുടെ 15 ലക്ഷം രൂപയും ഉപയോഗിച്ചുള്ള നിർമാണ പ്രവർത്തനങ്ങളാണ് മുടങ്ങിയത്. മാർച്ച് 31നുമുമ്പ് പണി പൂർത്തിയാക്കിയില്ലെങ്കിൽ ഫണ്ട് നഷ്ടമാകും. നഗരസഭയുടെ അനുമതിയിലാണ് താൽക്കാലികമായി സ്ഥാപനം പ്രവർത്തനം തുടങ്ങിയത്. 2021 ജനുവരി മുതൽ രണ്ടുമാസത്തേക്കായിരുന്നു അനുമതി. എന്നാൽ, ഒരുവർഷമായിട്ടും ബദൽ സൗകര്യം ഒരുക്കി കേന്ദ്രം ഇവിടെനിന്ന്​ മാറ്റുന്നതിൽ നടപടിയുണ്ടായില്ല. കൂടാതെ എൽ.പി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പരിശീലന കേന്ദ്രം പ്രയാസം സൃഷ്ടിക്കുന്നതായും പരാതി ഉയർന്നിരുന്നു. വിഷയത്തിൽ ലാഘവ സമീപനം ഉണ്ടായതോടെ പ്രതിഷേധവുമായി രക്ഷാകർത്താക്കൾ രംഗത്തിറങ്ങുകയായിരുന്നു. സെന്‍ററി‍ൻെറ ഓഫിസ് പൂട്ടുകയും മേൽക്കൂരയിലെ ഓട് മാറ്റുകയും ചെയ്തതോടെ വിഷയം രൂക്ഷമായി. ബുധനാഴ്ച രാവിലെ വിദ്യാർഥികളെ ക്ലാസിൽ കയറാനും അനുവദിച്ചില്ല. തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥാപനം മാറ്റാമെന്ന് ഉറപ്പുനൽകി. ബദൽ സൗകര്യം ഒരുക്കുന്നതിന് നീക്കം പുരോഗമിക്കുകയാണ്. ചിത്രം: APLKY2PSC പരിശീലനകേന്ദ്രം പ്രവർത്തിക്കുന്ന കായംകുളം ഗവ. എൽ.പി സ്കൂളിന് മുന്നിൽ രക്ഷാകർത്താക്കളുടെ പ്രതിഷേധം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.