കുടുംബസ്വത്ത് തർക്കം: ഗുണ്ടനേതാവിന് വെട്ടേറ്റു

ആലപ്പുഴ: ഇരട്ട കൊലപാതകത്തിന്‍റെ ഭീതി വിട്ടൊഴിയുംമുമ്പ് ആലപ്പുഴയിൽ പട്ടാപ്പകൽ ഗുണ്ടനേതാവിന് വെട്ടേറ്റു. കുടുംബസ്വത്തുമായി ബന്ധപ്പെട്ട് സഹോദരങ്ങൾ തമ്മിലെ തർക്കത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ആലപ്പുഴ കുന്നുംപുറം റോസ് മഹലിൽ സാബിറിനാണ് (42) വെട്ടേറ്റത്. തലക്ക് പരിക്കേറ്റ ഇയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സ നൽകിയശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച ഉച്ചക്ക് 1.30ന് ആലപ്പുഴ വട്ടയാലുള്ള കുടുംബവീട്ടിലായിരുന്നു ആക്രമണം. സഹോദരന്മാരായ മുഹമ്മദ് ഹാരിസ്, സലവർ എന്നിവർ ചേർന്നാണ് വെട്ടിയതെന്ന് പറയുന്നു. തലക്ക് അടിയേറ്റാണ് പരിക്കേറ്റതെന്നും പറയപ്പെടുന്നു. മാതാപിതാക്കളിൽനിന്ന് കുടുംബസ്വത്ത് 90 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഒരുസഹോദരൻ രജിസ്റ്റർ ചെയ്തു. എട്ടുലക്ഷം രൂപ മാത്രമാണ് മാതാപിതാക്കൾക്ക് നൽകിയത്. ബാക്കി തുകക്ക് കുറെനാളുകളായി ഇടനിലക്കാർ മുഖേനയും നേരിട്ടും ചർച്ചകൾ നടന്നെങ്കിലും പണം നൽകിയില്ല. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് വെട്ടിൽ കലാശിച്ചത്. സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇരട്ട കൊലപാതകത്തിന് പിന്നാലെ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ തുടർച്ചയായി ആക്രമണമുണ്ടാകുന്നത് നഗരവാസികളെ ഭീതിയിലാഴ്ത്തി. നിരോധനാജ്ഞ നിലനിൽക്കുന്നതിനിടെ ഡിസംബർ 20ന് ഗുണ്ടസംഘം വീടുകയറി നടത്തിയ ആക്രമണത്തിൽ ആര്യാട് പഞ്ചായത്ത് രണ്ടാം വാർഡിൽ കൈതത്തിൽ നികർത്തിൽ വിമലിന് (32) വെട്ടേറ്റിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.