ആറാട്ടുപുഴ നിവാസികൾ ആശ്വാസത്തിൽ; പുലിമുട്ടുകളുടെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു

ആറാട്ടുപുഴ: കടൽക്ഷോഭത്തിന്‍റെ കൊടിയ ദുരിതങ്ങൾ ഏറ്റുവാങ്ങിയ ആറാട്ടുപുഴ നിവാസികൾ ഇന്ന് ആശ്വാസത്തിലും പ്രതീക്ഷയിലുമാണ്. തീരസംരക്ഷണം മുമ്പെങ്ങുമില്ലാത്ത തരത്തിൽ കൂടുതൽ സ്ഥലങ്ങളിൽ ദ്രുതഗതിയിൽ പുരോഗമിക്കുന്നതാണ് കാരണം. വിഷമങ്ങൾക്ക് ഇതോടെ കുറെയെങ്കിലും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. തൃക്കുന്നപ്പുഴ പഞ്ചായത്തിലെ പതിയാങ്കരയിൽ 1.5 കി.മീ. നീളത്തിൽ 13 പുലിമുട്ടും (17.33 കോടി) ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗം കേന്ദ്രീകരിച്ച് 1.4 കി.മീ. നീളത്തിൽ 21 പുലിമുട്ടും (22.29 കോടി) വട്ടച്ചാലിൽ 1.8 കി.മീ. നീളത്തിൽ 16 പുലിമുട്ടുമാണ് (25 കോടി) നിർമിക്കുന്നത്. ഒരു ദിവസംപോലും മുടക്കമില്ലാതെയാണ് നിർമാണം പുരോഗമിക്കുന്നത്. പ്രതിദിനം 80 മുതൽ 85 വരെ ടെട്രപോഡുകളാണ് (നാലുകാലുള്ള കോൺക്രീറ്റ് നിർമിതി) നിർമിക്കുന്നത്. ആയിരക്കണക്കിന് ടെട്രപോഡുകൾ ഇതിനകം നിർമിച്ചു. തീരം ടെട്രപോഡുകൾകൊണ്ട് നിറഞ്ഞു. കടലിലേക്ക് വിവിധ വലുപ്പത്തിൽ കരിങ്കൽ ചിറ നിർമിച്ചതിന് ശേഷം അതിന് മുകളിലായി ടെട്രപോഡുകൾ പൊതിഞ്ഞാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. ഏത് വലിയ തിരമാലയിലും പുലിമുട്ട് തകരില്ല എന്നതാണ് ടെട്രപോഡുകൾകൊണ്ടുള്ള ഗുണം. കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമാണ് പുലിമുട്ടിന് ദിനം‌പ്രതി കല്ലുകൾ എത്തുന്നത്. എല്ലാ സ്ഥലങ്ങളിലും ഒരുപോലെയാണ് പണി പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗത്തെ കരിങ്കൽച്ചിറ കെട്ടുന്ന പണിക്ക് തുടക്കമായി. കടൽക്ഷോഭം ഏറ്റവും കൂടുതൽ ദുരിതം വിതച്ച പ്രദേശമാണിത്. കടലിൽ പലവലുപ്പത്തിലെ കരിങ്കല്ലുകൾ നിരത്തിയതിന് ശേഷമാണ് മുകളിൽ ടെട്രപോഡുകൾ സ്ഥാപിക്കുക. പുലിമുട്ടിന് കരയിൽനിന്ന് 20 മുതൽ 40 വരെ മീറ്റർ നീളമുണ്ടാകും. അടിഭാഗത്ത് 20 മുതൽ 32 മീറ്റർ വരെ വീതിയും മുകളിൽ അഞ്ചു മുതൽ ആറു മീറ്റർ വരെ വീതിയും ഉണ്ടാകും. സമുദ്ര നിരപ്പിൽനിന്ന് നാലു മീറ്റർ വരെ ഉയരത്തിലാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. ശാസ്ത്രീയപഠനത്തിന് ശേഷം ചെന്നൈ ഐ.ഐ.ടി വിദഗ്ധർ തയാറാക്കിയ മാതൃകയിലാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. 2022 ജനുവരിയിൽ നിർമാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാറുകാർക്ക് സർക്കാർ നൽകിയ നിർദേശം. എന്നാൽ, കോവിഡിന്‍റെ പ്രശ്നങ്ങളും കരിങ്കല്ല് കിട്ടുന്നതിനുണ്ടായ പ്രശ്നങ്ങളുമാണ് സമയബന്ധിതമായി പൂർത്തീകരിക്കാനാകാതെവന്നതിന്‍റെ കാരണം. photo : apl arattupuzha sea caption : ആറാട്ടുപുഴ ബസ് സ്റ്റാൻഡ് ഭാഗത്ത് പുലിമുട്ട് നിർമാണം തുടങ്ങിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.