തണ്ണീര്‍മുക്കം ബണ്ടിലെ ഷട്ടറുകള്‍ അടിയന്തരമായി അടക്കണമെന്ന് കലക്ടർ

ചേര്‍ത്തല: കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ തണ്ണീര്‍മുക്കം ബണ്ടിലെ 60 ഷട്ടറുകള്‍ അടിയന്തരമായി അടയ്ക്കാന്‍ ജില്ല കലക്ടര്‍ നിർദേശിച്ചു. ഇതിൻെറ അടിസ്ഥാനത്തില്‍ എന്‍ജിനീയറിങ് വിഭാഗം ഷട്ടറുകള്‍ അടക്കുന്നതിന് ക്രമീകരണങ്ങളൊരുക്കിയെങ്കിലും ധീവരസഭ പ്രതിഷേധവുമായി രംഗത്തുവന്നതോടെ തീരുമാനം മാറ്റി. ഏറെ നേരത്തേ വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് പ്രതിഷേധങ്ങള്‍ അവസാനിച്ചത്. വൈകീട്ട് ആറോടെയാണ് ഷട്ടറുകള്‍ അടക്കാനുള്ള ക്രമീകരണങ്ങള്‍ തുടങ്ങിയത്. ഇതിന് പിന്നാലെ ധീവരസഭ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ നിന്നുള്ള നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധവുമായെത്തി. സമയക്രമം പാലിച്ച് മോണിറ്ററിങ് കമ്മിറ്റി യോഗം വിളിച്ച് ചര്‍ച്ച ചെയ്തതിന് ശേഷം മാത്രം ഷട്ടറുകള്‍ അടക്കാന്‍ അനുവദിക്കൂവെന്ന നിലപാടിലാണ് ധീവരസഭ. ഷട്ടറുകള്‍ക്ക് മുകളില്‍ കയറി നേതാക്കള്‍ പ്രതിഷേധിച്ചു. ആലപ്പുഴ ജില്ല സെക്രട്ടറി എന്‍.ആര്‍. ഷാജി, കോട്ടയം ജില്ല ഭാരവാഹികളായ ശിവദാസ് നാരായണന്‍, ഇ.എം. ഷാജി, നേതാക്കളായ വി.കെ.സിദ്ധാർഥന്‍, സുബ്രഹ്‌മണ്യന്‍, കുഞ്ഞന്‍ ശ്രീധരന്‍, ശശിധരന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മത്സ്യമേഖലയെ പരിഗണിക്കാതെയും നിർദേശിച്ച സമയത്ത് തുറക്കാതെയും നേരത്തേ അടക്കുകയും ചെയ്യുന്ന സ്ഥിതിയാണ് നിലവിലെന്നാണ് ധീവരസഭയുടെ വാദം. ധീവരസഭ ഉയര്‍ത്തിയ വിഷയങ്ങളും പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചതായി നേതാക്കള്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.