സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം പാര്‍ട്ടി ഇടപെട്ട് പരിഹരിച്ചു

അമ്പലപ്പുഴ: പുന്നപ്രയില്‍ സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട സംഘം വീടുകയറി ആക്രമിച്ച സംഭവം ചര്‍ച്ചയിലൂടെ പരിഹരിച്ചു. പുന്നപ്ര വടക്ക് പഞ്ചായത്ത് 13ാം വാര്‍ഡ് പുത്തന്‍പുരയില്‍ ഗലീലിയ പള്ളിക്ക് സമീപം സോളമന്‍, ഭാര്യ ജൂലിയത്ത്, മകന്‍ കുര്യാക്കോസ് (24) എന്നിവരെയാണ് ശനിയാഴ്ച രാത്രി സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ വാക്കേറ്റമാണ് ആക്രമണത്തിന് വഴിയൊരുക്കിയത്. തെക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എന്‍.പി. വിദ്യാനന്ദ​ൻെറ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് രമ്യതയിലെത്തിയത്. കുര്യാക്കോസ് പാര്‍ട്ടി അംഗവും മാതാപിതാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തകരുമാണ്. ഇവരുടെ വീട്ടിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരായ പാലപ്പറമ്പില്‍ ഫ്രഡി, കുര്യന്‍ എന്നിവര്‍ക്കും മര്‍ദനമേറ്റു. സോളമനെയും കുര്യാക്കോസിനെയും മര്‍ദിച്ച സംഘം തടയാനെത്തിയ ജൂലിയത്തിനെ നിലത്തിട്ട് ചവിട്ടിയതായും പറയുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് അക്രമിസംഘം പിന്‍വാങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.