അമ്പലപ്പുഴ: പുന്നപ്രയില്‍ പാര്‍ട്ടി കുടുംബത്തെ സി.പി.എം നേതാക്കള്‍ ഉള്‍പ്പെട്ട സംഘം വീടുകയറി ആക്രമിച്ചതായി പരാതി. പുന്നപ്ര വടക്ക് പഞ്ചായത്ത് 13ാം വാര്‍ഡ് പുത്തന്‍പുരയില്‍ ഗലീലിയ പള്ളിക്ക് സമീപം സോളമന്‍, ഭാര്യ ജൂലിയത്ത്, മകന്‍ കുര്യാക്കോസ് (24) എന്നിവരെയാണ് ശനിയാഴ്ച രാത്രിയോടെ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. കുര്യാക്കോസ് പാര്‍ട്ടി അംഗവും മാതാപിതാക്കള്‍ പ്രവര്‍ത്തകരുമാണ്. ഇവരുടെ വീട്ടിലുണ്ടായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരായ പാലപ്പറമ്പില്‍ ഫ്രഡി, കുര്യന്‍ എന്നിവര്‍ക്കും മർദനമേറ്റു. സോളമനെയും കുര്യാക്കോസിനെയും ക്രൂരമായി മർദിച്ച സംഘം തടയാനെത്തിയ ജൂലിയത്തിനെ നിലത്തിട്ട് ചവിട്ടിയതായും പറയുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴാണ് അക്രമിസംഘം പിന്‍വാങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന ബ്രാഞ്ച്, ലോക്കല്‍ സമ്മേളനങ്ങളില്‍ തങ്ങള്‍ക്കൊപ്പം നിന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു ആക്രമണമെന്ന് മർദനമേറ്റവര്‍ പറഞ്ഞത്. ഇവരെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന് തുല്യം സ്‌നേഹിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ ക്രൂരമായി ആക്രമിച്ചെന്ന് പരാതി പറയുന്ന സോളമൻെറ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അക്രമം നടക്കുന്നത് പൊലീസില്‍ അറിയിച്ചെങ്കിലും സ്ഥലത്തെത്താന്‍പോലും ആദ്യം തയാറായില്ല. ഒടുവില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സോളമൻെറ വീട്ടിലെത്തിയത്. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ബിജു പുന്നയ്ക്കല്‍, എസ്. രാജീവ്, സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ അര്‍ജുന്‍, മുഹമ്മദ് സഹീര്‍, മിഥുന്‍ ലാല്‍ തുടങ്ങിയവര്‍ അക്രമി സംഘത്തിലുണ്ടായിരുന്നതായി സോളമന്‍ പറഞ്ഞു. വി.എസ്. അച്യുതാനന്ദൻെറ വീട് ഉള്‍പ്പെടുന്ന പ്രദേശത്തെ ലോക്കല്‍ കമ്മിറ്റി ഔദ്യോഗികപക്ഷത്തെ പരാജയപ്പെടുത്തി മറുപക്ഷം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.