ഓണവിപണി തിരിച്ചുപിടിക്കാൻ കച്ചവടക്കാർ; ഓഫർ 'പെരുമഴ'

ഉപഭോക്താക്കളെ ആകർഷിക്കാൻ വൻ ഓഫറുകളും സമ്മാനങ്ങളും ആലപ്പുഴ: കോവിഡിലും വെള്ളപ്പൊക്കത്തിലും രണ്ടുവർഷം നഷ്ടമായ 'ഓണവിപണി' തിരിച്ചുപിടിക്കാൻ കച്ചവടക്കാർ. സെപ്റ്റംബർ എട്ടിനാണ് തിരുവോണം. കഴിഞ്ഞ വർഷങ്ങളിലെ ഓണം കലണ്ടറിലൊതുങ്ങിയപ്പോൾ വ്യാപാരികൾക്ക് കനത്ത നഷ്ടമാണുണ്ടായത്. വസ്ത്രശാലകൾ, ഗൃഹോപകരണ സ്ഥാപനങ്ങൾ, വാഹന വിപണി, കൺസ്യൂമർഫെഡ്‌, സപ്ലൈകോ, ഹോർട്ടികോർപ്‌, കുടുംബശ്രീ അടക്കമുള്ള മേഖകളിലും ഉണർവുണ്ട്. പ്രധാന ഭക്ഷണശാലകളിൽ ഓണസദ്യക്കുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഗൃഹോപകരണ, വാഹന വിപണികളിൽ ഓണം ഓഫറുകൾ കളംനിറയുകയാണ്. വസ്ത്രവ്യാപാര മേഖലയിൽ ഏറ്റവും പുതിയ ട്രെൻഡുകളാണുള്ളത്. ഓൺലൈൻ സൈറ്റുകളിൽ ഓഫറുകൾ ഏറെയുണ്ട്. ആഘോഷദിനങ്ങളെ വരവേൽക്കാൻ ഉപ്പേരി, ശർക്കരവരട്ടി നിർമാണ കേന്ദ്രങ്ങളും സജീവമാണ്. ഏത്തക്കാക്കും വെളിച്ചെണ്ണക്കും വില കുതിക്കുമ്പോൾ ഉപ്പേരിയുടെ വില ഇനിയും കൂടൂം. വിൽപന ഉയർന്നതോടെ കൂടുതൽ സ്റ്റോക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വ്യാപാരികൾ. വരുംദിവസങ്ങളിൽ തിരക്ക് വർധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് പല സ്ഥാപനങ്ങളിലും താൽക്കാലികമായി കൂടുതൽ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്. ബേക്കറിയിലും കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തിലും ഉപ്പേരി, ശർക്കരവരട്ടി വിൽപനയും സജീവമാണ്. ഒത്തുചേർന്ന് പൂക്കളമൊരുക്കാം... മുൻവർഷങ്ങളിൽനിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓഫിസുകളിലും ഓണാഘോഷം ഇക്കുറി പൊടിപൊടിക്കുമ്പോൾ പൂക്കൾ തന്നെയാണ് താരം. കച്ചവടം വർധിച്ചതിനാൽ വ്യാപാരികൾ കൂടുതൽ പൂക്കൾ സംഭരിച്ചാണ് വിപണി സജീവമാക്കുന്നത്. ഇത്തവണ ആലപ്പുഴ നഗരസഭയിലും കഞ്ഞിക്കുഴിയിലും പൂക്കളമൊരുക്കാൻ ബന്ദി പൂക്കൾ തയാറായിട്ടുണ്ട്. തിരുവിഴ ഫാം ടൂറിസം കേന്ദ്രത്തിലെ ബന്ദിപ്പൂക്കളുടെ വിളവെടുപ്പ് ആരംഭിച്ചു. ആലപ്പുഴ നഗരകവാടമായ എസ്.ഡി കോളജിന് മുന്നിലെ ബൈപാസ് ഡിവൈഡറിലെ പൂന്തോട്ടമടക്കമുള്ളവ ഓണമടുക്കുമ്പോൾ വിളവെടുക്കാൻ പാകമാകും. അന്തർസംസ്ഥാനങ്ങളിൽനിന്ന് എത്തുന്ന പൂക്കളുടെ വില കൂടുമെന്ന് വ്യാപാരികൾ പറഞ്ഞു. തെങ്കാശ്ശി, മധുര, തോവാള, ശങ്കരൻകോവിൽ, ഡിണ്ടിഗൽ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്നാണ് ജില്ലയിൽ പൂക്കൾ കൂടുതലായും എത്തുന്നത്. മഞ്ഞ ബന്ദി: 150, ഓറഞ്ച് ബന്ദി: 130, പിങ്ക് അരളി: 250, വെള്ള അരളി: 400, ചുവന്ന അരളി: 400- 450, മുല്ല: 600-700, വാടാമുല്ല: 250, റോസ്: 300, വെള്ള ജമന്തി: 350 എന്നിങ്ങനെയാണ് മാർക്കറ്റ് വില. വസ്ത്രവിപണിയിലും തിരക്ക്... ഓണാഘോഷത്തിന് മികവുകൂട്ടാൻ വസ്ത്രവിപണിയിൽ വൻ തിരക്ക്. ചിങ്ങമാസത്തിൽ വിവാഹങ്ങൾ ഏറെയുള്ളതിനാലാണ് കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. ഓണാഘോഷങ്ങൾക്ക് പൊലിമ പകരുന്ന കസവ് വസ്ത്രങ്ങൾക്കാണ് കൂടുതൽ പ്രിയം. 600 രൂപ മുതലുള്ള റെഡിമെയ്ഡ് കസവ് പട്ടുപാവാടകളും ലഭ്യമാണ്. ഇത്തവണ കസവ് സാരിയിൽ വിവിധ ട്രെൻഡുകളുണ്ട്. കരയിൽ മുത്തുകൾ പിടിപ്പിച്ചതും കരയും കസവും കൂടിയതും കസവിൽ പ്രിന്‍റ് വർക്കുകളും നിറഞ്ഞതുമാണ് പുതിയരീതി. 750 മുതൽ 20,000 രൂപ വരെയാണ് കസവ് സാരികളുടെ വില. മ്യൂറൽ ചിത്രങ്ങളിലെ ഷർട്ടുകളാണ് താരം. ഷർട്ടിൽ മ്യൂറൽ ചിത്രം വരച്ചെടുക്കാൻ 1000 രൂപ കൂടുതൽ നൽകണം. ഷർട്ടിൽ മാത്രമല്ല, 1200 മുതൽ 5000 രൂപവരെ വരുന്ന പ്രിന്‍റഡ് സാരികളിലും മ്യൂറലുകൾ ചെയ്യുന്നുണ്ട്. കാമ്പസുകൾ ഉണർന്നതോടെ ഓണാഘോഷത്തിന് ഒരേ നിറത്തിലും വസ്ത്രങ്ങൾക്കാണ് പ്രിയം. ആഘോഷങ്ങൾക്ക് 'ലുക്ക്' കൂട്ടുന്ന കോട്ടൺ കുർത്തകൾക്കും ഡിമാൻഡാണ്. APL textiles alappuzha ഓണത്തിരക്ക്... ആലപ്പുഴ മുല്ലക്കലിലെ തുണിക്കടയിലെ തിരക്ക്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.