മത്സര ഓട്ടത്തിനിടെ സ്വകാര്യബസുകൾ കൂട്ടിയിടിച്ചു; രണ്ടുപേർക്ക് പരിക്ക്

ചാരുംമൂട്: മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചക്ക് ഒരു മണിയോടെ ചാരുംമൂട് ടൗണിലായിരുന്നു അപകടം. അടൂരിൽനിന്ന് കായംകുളത്തേക്ക് വന്ന കൂട്ടുങ്കൽ ബസും സുൽത്താൻ ബസും തമ്മിലാണ് ഇടിച്ചത്. സിഗ്നൽ കടന്ന് മുന്നോട്ടുവന്ന സുൽത്താൻ ബസിനെ പിന്നാലെ വന്ന കൂട്ടുങ്കൽ ബസ് മറികടക്കുമ്പോൾ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കൂട്ടുങ്കൽ ബസിന്‍റെ മുൻവശം തകരുകയും ചില്ല് പൂർണമായും പൊട്ടിച്ചിതറുകയും ചെയ്തു. ഈ ബസിൽ യാത്ര ചെയ്തിരുന്ന സ്ത്രീക്കും കുട്ടിക്കുമാണ് പരിക്കേറ്റത്. ഇവരെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബസുകളുടെ മത്സര ഓട്ടത്തിൽ നാട്ടുകാരുടെ പ്രതിഷേധവുമുണ്ടായി. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി വാഹന പരിശോധന നടത്തി. രാവിലെ ഈ രണ്ട് ബസും മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥർ ചാരുംമൂട്ടിൽ പിടിച്ചിട്ട് താക്കീത് ചെയ്ത് വിട്ടിരുന്നതാണ്. രണ്ട് ബസിലെയും ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡിൽ തെറിച്ചുവീണ ബസിന്‍റെ ചില്ലുകൾ ജീവനക്കാരെ കൊണ്ട് നീക്കം ചെയ്യിച്ചു. ഫോട്ടോ: ചാരുംമൂട്ടിൽ അപകടത്തിൽപെട്ട ബസുകളിലൊന്നിൽ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പരിശോധന നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.