കായൽ ഡ്രഡ്ജിങ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടക്കുന്നവരെ രമേശ് ചെന്നിത്തല എം.എൽ.എ സന്ദർശിക്കുന്നു
ആറാട്ടുപുഴ: ദേശീയപാത നിർമാണത്തിനായി കായംകുളം കായലിൽനിന്ന് മണലെടുക്കുന്നതിനിടെ സംഘർഷം. രണ്ടുപേർക്ക് പരിക്കേറ്റു. ആറാട്ടുപുഴ കിഴക്കേക്കര മണിവേലിക്കടവിലാണ് സംഭവം. ഇവിടെ മാസങ്ങളായി തുടർന്നുവരുന്ന ഡ്രഡ്ജിങ് നിയമവിരുദ്ധമാണെന്നാരോപിച്ച് സമരസമിതിക്കാർ തടഞ്ഞതോടെയാണ് സംഘർഷമുണ്ടായത്.കണ്ടല്ലൂർ തെക്ക് വാഴപ്പറമ്പിൽ അജി, ആറാട്ടുപുഴ മുൻ പഞ്ചായത്തംഗം ടി.പി. അനിൽകുമാർ എന്നിവർക്കാണ് മർദനമേറ്റത്. ഇവർ കായംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഡ്രെഡ്ജിങ് പ്രദേശത്തിന്‍റെ നിലനിൽപ്പിന് ഭീഷണിയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ഇതിനെച്ചൊല്ലി നിരവധി പ്രക്ഷോഭങ്ങൾ ഇവിടെ നടന്നിട്ടുണ്ട്.
കഴിഞ്ഞ ജൂലൈയിൽ തുടങ്ങിയ ഡ്രെഡ്ജിങ് സർക്കാർ തീരുമാനത്തിന് വിരുദ്ധവും ഹൈകോടതി നിരീക്ഷണങ്ങൾക്ക് എതിരുമാണെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഒരു മീറ്റർ ആഴത്തിൽ ഭൂമിക്ക് ആഘാതമില്ലാതെ മണ്ണെടുക്കാൻ മാത്രമാണ് സർക്കാർ അനുമതി നൽകിയിട്ടുള്ളത്.ഈ മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി കരാർ കമ്പനി 15 മീറ്റർ ആഴത്തിൽ ഡ്രെഡ്ജ് ചെയ്യുന്നതായി സമരക്കാർ ആരോപിച്ചു. ഇതിനകം 3000 ൽപരം ലോഡ് മണൽ കൊണ്ടുപോയിട്ടുണ്ട്. പരിക്കേറ്റവരെ രമേശ് ചെന്നിത്തല എം.എൽ.എ ആശുപത്രിയിൽ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.