അമ്പലപ്പുഴ മേല്‍പാലം നിറയെ അപകടക്കുഴികൾ

അമ്പലപ്പുഴ: അപകടക്കെണിയായി കാക്കാഴം റെയിൽവേ മേൽപാലത്തിലെ കുഴികള്‍. എച്ച്. സലാം എം.എല്‍.എ ഇടപെട്ടിട്ടും കുഴികള്‍ അടക്കുന്ന കാര്യത്തില്‍ പൊതുമരാമത്ത് നടപടി സ്വീകരിച്ചിട്ടില്ല. മഴ ശക്തമായതോടെ കുഴികൾ ഗർത്തങ്ങളായി. അപകടങ്ങളും പരാതികളും വ്യാപകമാകുമ്പോൾ ചെറിയ ചാക്കുകളിൽ ഗ്രാവലുമായെത്തി കുഴി മൂടൽ പ്രഹസനമാണ് നടക്കുന്നത്. ഉദ്യോഗസ്ഥർ പാലമിറങ്ങുന്നതിന് മുമ്പ് തന്നെ കുഴി പഴയ അവസ്ഥയാകും. ഇപ്പോൾ പാലത്തി‍ൻെറ എല്ലാ ഭാഗങ്ങളിലും വലിയകുഴികളാണ്. ഇതിൽ വീണ് അപകടമുണ്ടാകാത്ത ദിവസങ്ങളില്ല. കൂടുതലും അപകടത്തിൽപ്പെടുന്നത് ഇരുചക്രവാഹനക്കാരാണ്. രാത്രിയിലാണ് ഏറെയും. കഴിഞ്ഞദിവസം രാത്രി രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റിരുന്നു. അപകടം നടന്നതിന് പിന്നാലെ യാത്രക്കാരുടെയും നാട്ടുകാരുടെയും പ്രതിഷേധം ശക്തമായതോടെ പൊലീസെത്തി രാത്രിയിൽത്തന്നെ കുഴി താൽക്കാലികമായി അടച്ചു. അപ്പോഴും കുഴിയടക്കേണ്ട ഉദ്യോഗസ്ഥർ അനങ്ങിയില്ല. സ്കൂൾ തുറന്നതോടെ റോഡിൽ തിരക്ക് നിയന്ത്രണാതീതമാണ്. കാറുകളും ഇരുചക്ര വാഹനങ്ങളും കുഴികളിൽവീണ് ടയർ പഞ്ചറാകുകയും പൊട്ടുകയും ചെയ്യുന്നത് പതിവാണ്. നിരവധി പേരാണ് ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.