ചേർത്തലയിൽ സി.പി.എമ്മിനെതിരെ പോർമുഖം തുറന്ന് സി.പി.ഐ

എൽ.ഡി.എഫ് സമരത്തിൽനിന്ന് വിട്ടുനിന്നു ആലപ്പുഴ: ചേർത്തല നിയോജകമണ്ഡലത്തിൽ എൽ.ഡി.എഫിൽ പോർമുഖം തുറന്ന് സി.പി.ഐ. ജില്ലയിൽ പല വിഷയങ്ങളിലും സി.പി.എം-സി.പി.ഐ ഭിന്നത നിലനിൽക്കെ പരസ്യ നിലപാടെടുത്ത് എൽ.ഡി.എഫ് സമരത്തിൽനിന്ന് സി.പി.ഐ വിട്ടുനിൽക്കുകയും ചെയ്തു. വാരനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐയെ തഴയുകയും അവഹേളിക്കുകയും ചെയ്തെന്ന വിമർശനമുയർത്തിയാണ് ബഹിഷ്കരണം. ചേർത്തല നിയോജകമണ്ഡലം എൽ.ഡി.എഫ് കൺവീനർ സി.പി.ഐ ജില്ല എക്സിക്യൂട്ടിവ് അംഗം എൻ.എസ്. ശിവപ്രസാദാണ്. എൽ.ഡി.എഫ് കേന്ദ്ര സർക്കാറിനെതിരെ സംഘടിപ്പിച്ച ധർണയിൽനിന്ന് കൺവീനർ അടക്കം ആരും പങ്കെടുത്തില്ല. ഇതോടെ മുന്നണി ധർണ സി.പി.എം ധർണ മാത്രമായി. സി.പി.ഐ ചേർത്തല, ചേർത്തല തെക്ക് മണ്ഡലം കമ്മിറ്റികൾ ഉയർത്തിയ പ്രതിഷേധത്തിന് ജില്ല-സംസ്ഥാന നേതൃത്വങ്ങളുടെ പിന്തുണയുമുണ്ട്. കഴിഞ്ഞ ദിവസം നടന്ന വാരനാട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സി.പി.ഐ അധികമായി ആവശ്യപ്പെട്ട ഒരുസീറ്റ് നൽകാത്തതും ചർച്ചക്കു പോലും തയാറാകാതിരുന്നതുമാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചാണ് ഇതിനോട് സി.പി.ഐ പ്രതിഷേധിച്ചത്. ഭരണസമിതിയംഗങ്ങൾ ഏഴായിരുന്നപ്പോൾ രണ്ട് സീറ്റ് സി.പി.ഐക്കുണ്ടായിരുന്നു. അംഗങ്ങളുടെ എണ്ണം പലപ്പോഴായി ഉയർന്നപ്പോഴൊന്നും സി.പി.ഐയെ പരിഗണിച്ചില്ല. ഇപ്പോൾ 13 ആയപ്പോൾ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം പരിശോധിക്കാതെ അവഹേളിച്ചെന്നാണ് വിമർശനം. ഇതിനെതിരെ സി.പി.ഐ മണ്ഡലം സെക്രട്ടറിമാർ പരസ്യമായി രംഗത്തുവന്നിരുന്നു. എന്നാൽ, ധർണയിൽ പങ്കെടുക്കാതിരുന്നത് ലോക്കൽ സമ്മേളനങ്ങളുടെ തിരക്കിലായതിനാലാണെന്നാണ് സി.പി.ഐ നേതാക്കളുടെ പ്രതികരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.