ഗ്രാമവിശുദ്ധിയിൽ 'കാക്കത്തുരുത്ത്' സമ്പന്നം

അരൂർ: ലോകഭൂപടത്തിൽ ഇടംനേടിയ കാക്കത്തുരുത്തിലെ ഗ്രാമീണ ജീവിതക്കാഴ്ചകൾക്ക് ഭംഗിയേറെയാണ്. എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്തിലെ സൂര്യാസ്തമയം ലോകശ്രദ്ധയാകര്‍ഷിച്ചതാണ്. എന്നാൽ, കാക്കകൾ ധാരാളമായി ചേക്കേറിയ കായൽ ദ്വീപായി കാക്കത്തുരുത്ത് അറിയാൻ തുടങ്ങിയ കാലം മുതൽ മറ്റനേകം സവിശേഷതകളാൽ ഇവിടം സമ്പന്നമാണ്. ഹരിതാഭമായ ഗ്രാമാന്തരീക്ഷമാണ് ദ്വീപില്‍ അനുഭവിക്കാൻ കഴിയുന്നത്. ചെറിയ കൃഷികളും ചെറുവഞ്ചികളിലെ മീന്‍പിടിത്തവുമാണ് പ്രധാനം. ഇത്തിരി സ്ഥലമാണെങ്കിലും നെൽപാടങ്ങൾ ധാരാളമുണ്ട്. നെൽകൃഷി കഴിഞ്ഞാൽ മത്സ്യകൃഷിയാണ് ജനങ്ങളുടെ മറ്റൊരു വരുമാനമാർഗം. ദ്വീപിലെ ജൈവവൈവിധ്യത്തിനിടയിൽ അപൂർവമായ പച്ചമരുന്നുകളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. നീലപ്പൂവുകളണിഞ്ഞ് നില്‍ക്കുന്ന പോളകളുള്ള ജലാശയങ്ങളും സദാസാന്നിധ്യമറിയിക്കുന്ന പക്ഷികളും തുരുത്തി‍ൻെറ കാഴ്ചകള്‍ക്ക് മാറ്റുകൂട്ടുന്നു. പക്ഷി നിരീക്ഷണത്തിനും അനുയോജ്യമാണിവിടം. ജൈവവൈവിധ്യം നഷ്ടപ്പെടാതെയുള്ള വിനോദസഞ്ചാരരീതി അവലംബിച്ചാൽ തുരുത്ത് കേരളത്തി‍ൻെറ മാതൃക വിനോദസഞ്ചാര കേന്ദ്രമാകും. മൂന്ന് കിലോമീറ്റർ നീളവും ഒന്നര കിലോമീറ്റർ വീതിയുമുള്ള തുരുത്തിൽ മുന്നൂറോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ടാറിട്ട റോഡുകളില്ല, ഓട്ടോയും കാറുകളുമില്ല. സൈക്കിൾ സഞ്ചാരമാണ് ഏറെയും. മൺപാതകൾ, കണ്ടൽക്കാടുകൾ, പുൽക്കാടുകൾ... ഇങ്ങനെ ശാന്തമനോഹരമാണ് കാക്കത്തുരുത്ത്. ദ്വീപിന് പുറത്ത് രാഷ്ട്രീയക്കാർ പറഞ്ഞ് അർഥംകെട്ടുപോയ വെറുംവാക്കല്ല തുരുത്തിലുള്ളവർക്ക് മതേതരത്വം. വിവിധ ജാതിമതങ്ങളിൽപെട്ടവർ ഇവിടെയുണ്ട്. ഒരു വീട്ടിൽ കല്യാണവും മരണവും മറ്റ് ചടങ്ങുകളുമുണ്ടായാൽ അന്ന് തുരുത്തിൽനിന്ന് ആരും ജോലിക്ക് പോകില്ല. ആ വീട്ടിൽ ഒത്തുകൂടും പരസ്പര സഹകരണത്തിലും സ്നേഹത്തിലും തുരുത്ത് ലോകത്തേക്കാൾ വലുതാകും. കെ.ആർ. അശോകൻ APL kakathuruthe കൃഷികഴിഞ്ഞ് മത്സ്യകൃഷിക്ക് ഒരുക്കിയ കാക്കത്തുരുത്തിലെ നെൽപാടം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.