ഗ്രനേഡ് വലയിൽ കുടുങ്ങിയ സംഭവം: അന്വേഷണം ഊർജിതമാക്കി പൊലീസ്

മാവേലിക്കര: മീൻ വലയിൽ ഗ്രനേഡ് കുടുങ്ങിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. മൂന്ന് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ. ആർ. ജോസ്, കുറത്തികാട് സി.ഐ എ. നിസാം, എസ്‌.ഐ സുനുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് നിലവിൽ അന്വേഷണം. ഗ്രനേഡ് കണ്ടെടുത്ത തോടിനു സമീപത്ത് താമസിക്കുന്ന വിമുക്തഭടന്മാരെയും അവധിയിലുള്ള സൈനികരെയും ചോദ്യം ചെയ്തു. വിവിധ സൈനിക വിഭാഗങ്ങൾ, പൊലീസ് വകുപ്പ് എന്നിവയിൽ ജോലി ചെയ്യുന്നവരുടെയും വിരമിച്ചവരുടെയും വിശദാംശങ്ങളും ശേഖരിക്കുന്നുണ്ട്. സംസ്ഥാനത്തെ ഏതെങ്കിലും മിലിറ്ററി, പാരാമിലിറ്ററി, പൊലീസ് കാമ്പുകളിൽനിന്ന് ഗ്രനേഡ് കാണാതായോയെന്ന വിവരവും ശേഖരിക്കുന്നുണ്ട്. ഒരുപാട് ദിവസം വെള്ളത്തിൽക്കിടന്നെന്ന് കരുതുന്ന ഗ്രനേഡിൽ തുരുമ്പും ചളിയും പിടിച്ചിരുന്നു. ഗ്രനേഡിൽ ഉപയോഗിച്ചിരുന്ന രാസവസ്തു ഏതാണെന്ന് കണ്ടെത്താനുള്ള ശ്രമവും നടത്തുന്നുണ്ട്. മാവേലിക്കര തെക്കേക്കര പഞ്ചായത്തിൽ വടക്കേമങ്കുഴി മുക്കുടുക്ക പാലത്തിനു സമീപം തൊടിയൂർ- ആറാട്ട്കടവ് തോട്ടിൽനിന്നാണ് തിങ്കളാഴ്ച രാത്രി മത്സ്യം പിടിക്കാനെത്തിയ പല്ലാരിമംഗലം പള്ളേമ്പിൽ രാജന്റെ വലയിൽ ഗ്രനേഡ് കുരുങ്ങിയത്. പിന്നീട് ചുനക്കര കോമല്ലൂർ ആശാരിമുക്കിനു സമീപത്തെ പാടശേഖരത്തിൽവെച്ചാണ് ഗ്രനേഡ് നിർവീര്യമാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.