പലയിടത്തും കെട്ടിട നിർമാണം വൈകുകയാണ് ആലപ്പുഴ: പൊതുവിദ്യാലയങ്ങൾ സ്മാർട്ടായെന്ന് കൊട്ടിഘോഷിക്കുമ്പോൾതന്നെ ജില്ലയിലെ സർക്കാർ സ്കൂളുകളിൽ പലതിലും ആവശ്യത്തിന് ക്ലാസ് മുറികളില്ല. എൽ.പി, യു.പി സ്കൂളുകളിലാണ് കുറഞ്ഞ ക്ലാസ് മുറികളിൽ കുട്ടികൾ തിങ്ങി ഇരിക്കേണ്ടിവരുന്നത്. ആലപ്പുഴ ഗേൾസ് എച്ച്.എസ്.എൽ.പി സ്കൂളിൽ അഞ്ച് ക്ലാസ് മുറികളുടെ കുറവുണ്ട്. ഓഡിറ്റോറിയത്തിൽ രണ്ട് ക്ലാസ് നടത്തിയാലും രണ്ട് ക്ലാസ് നടത്താൻ സമീപത്തെ ഗേൾസ് എച്ച്.എസിനെ സമീപിക്കണം. അഞ്ച് ക്ലാസ് മുറികൾ ഉൾപ്പെട്ട കെട്ടിടം പണി പൂർത്തിയാകാൻ ഒരു മാസമെങ്കിലും വേണ്ടിവരും. കലവൂർ ഗവ. എൽ.പി സ്കൂളിൽ ഒന്നുമുതൽ നാല് വരെ ക്ലാസുകളിലെ 812 കുട്ടികൾക്കായി 17 ക്ലാസ് മുറികൾ മാത്രം. 25 മുറികൾ ആവശ്യമായിരിക്കെയാണിത്. ഇവിടെയും കെട്ടിട നിർമാണം വൈകുകയാണ്. പ്രധാന കെട്ടിടം ദേശീയപാത വികസനത്തിന് പൊളിക്കേണ്ടിവരുമെന്നതാണ് തോട്ടപ്പള്ളി ആനന്ദേശ്വരം ഗവ. എൽ.പി സ്കൂൾ നേരിടുന്ന പ്രശ്നം. പ്രീ-പ്രൈമറി മുതൽ നാലാം ക്ലാസ് വരെ 135 വിദ്യാർഥികളാണ് ഇവിടെ പഠിക്കുന്നത്. പുതിയ കെട്ടിടം നിർമിക്കാൻ തീരുമാനമായിട്ടില്ല. മറ്റൊരു കെട്ടിടത്തിന്റെ ഭിത്തികൾ വിള്ളൽ വീണ നിലയിലുമാണ്. കളർകോട് ഗവ. യു.പി സ്കൂൾ കെട്ടിടം സുരക്ഷിതമല്ലാത്തതിനാൽ പൊളിച്ചെങ്കിലും പുതിയവക്ക് ടെൻഡർ നടപടി പോലുമായിട്ടില്ല. തൽക്കാലം ഓഡിറ്റോറിയത്തിലും സ്റ്റേജിലുമായി ഏഴ് ക്ലാസ് മുറികൾ ഒരുക്കാനാണ് തീരുമാനം. കെട്ടിടം ജീർണാവസ്ഥയിലായതിനെത്തുടർന്ന് ചെങ്ങന്നൂർ ഗവ. റിലീഫ് എൽ.പി.എസ് ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നില്ല. കഴിഞ്ഞ വർഷം നവംബറിൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ കുട്ടികളെയും അധ്യാപകരെയും കിഴക്കേനട ഗവ. യു.പി.എസിലേക്കു മാറ്റി. ഇവിടെയാണ് സ്കൂളിന്‍റെ പ്രവർത്തനം. കെട്ടിടം ഉപയോഗയോഗ്യമാക്കി നൽകണമെന്നാവശ്യപ്പെട്ട് നഗരസഭക്ക് കത്തുനൽകിയത് മിച്ചം. വള്ളികുന്നം ഇലിപ്പക്കുളം ഗവ. എൽ.പി.എസിൽ എട്ട് ക്ലാസ് മുറികളുടെ കുറവാണുള്ളത്. ക്ലാസ് മുറികൾ നിർമിക്കാൻ സർക്കാർ 1.30 കോടി രൂപ അനുവദിച്ചെങ്കിലും സ്ഥലപരിമിതി പ്രശ്നമായിരിക്കുകയാണ്. ഈ അധ്യയനവർഷം കുട്ടികൾ കൂടുതലെത്തിയാൽ സമീപത്ത് പ്രവർത്തനരഹിതമായി കിടക്കുന്ന സ്വകാര്യ സ്കൂൾ കെട്ടിടം വാടകക്ക് എടുക്കുന്നത് പരിഗണനയിലാണ്. കുട്ടമംഗലം ഗവ. സ്കൂൾ കെട്ടിടത്തിന് 2017ൽ ഫിറ്റ്നസ് നഷ്ടമായതിനെത്തുടർന്ന് സമീപത്തെ എസ്.എൻ.ഡി.പി എച്ച്.എസ്.എസിലാണ് പ്രവർത്തനം. എൽ.കെ.ജി മുതൽ നാലാം ക്ലാസ് വരെ നൂറിലധികം കുട്ടികളാണ് പഠിക്കുന്നത്. കെട്ടിടനിർമാണം ഇനിയും പൂർത്തിയായിട്ടില്ല. മൂന്നു മാസത്തിനുള്ളിൽ തീരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.