മൂന്ന് താലൂക്കിൽ ആട്ട കെട്ടിക്കിടക്കുന്നു; ചിലയിടത്ത് ദൗർലഭ്യം

60 ദിവസമാണ് ഉപയോഗ കാലാവധി ആലപ്പുഴ: ജില്ലയിലെ മൂന്ന് താലൂക്കിലെ റേഷൻകടകളിൽ വൻതോതിൽ ആട്ട കെട്ടിക്കിടക്കുന്നു. അരിക്കും ഗോതമ്പിനും പുറമെ നൽകുന്ന ആട്ടക്ക് ആവശ്യക്കാർ കുറവാണത്രെ. എന്നാൽ, ജില്ലയിൽ മറ്റുചിലയിടങ്ങളിൽ ആട്ട ആവശ്യത്തിന് കിട്ടുന്നില്ലെന്നതാണ് പ്രശ്നം. അമ്പലപ്പുഴ, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ റേഷൻകടകളിലെല്ലാമായി ക്വിന്റൽ കണക്കിന് ആട്ടയാണ് കെട്ടിക്കിടന്ന് കാലാവധി കഴിയുന്നത്. മാവേലിക്കര, കുട്ടനാട് താലൂക്കുകളിലാണ് ആവശ്യത്തിന് ആട്ട കിട്ടാത്തത്. കാർഡുകളിലെ അംഗങ്ങളുടെ കണക്കുപ്രകാരമാണ് അധികൃതർ ആട്ട എത്തിക്കുന്നത്. ഇതിൽ പലരും വാങ്ങാതെ വരുന്നതോടെയാണ് കാലാവധി കഴിഞ്ഞ് ആട്ട ഉപയോഗ ശൂന്യമാകുന്നത്. ആട്ടയുടെ ഗുണനിലവാരം മോശമല്ലെന്നാണു വ്യാപാരികൾ പറയുന്നത്. സാധാരണ റേഷന് പുറമെ കോവിഡിന്റെ പേരിൽ കേന്ദ്ര സർക്കാർ നൽകുന്ന സൗജന്യ ഗോതമ്പുമുണ്ട്. ഇതും ആട്ടക്ക് ആവശ്യക്കാർ കുറയാൻ കാരണമാണ്. പാക്കറ്റുകളിൽ ലഭിക്കുന്ന ആട്ടയുടെ ഉപയോഗ കാലാവധി 60 ദിവസമാണ്. കാലാവധിയെത്തിയാൽ ഇവ തിരിച്ചെടുത്ത് പുതിയത് നൽകണമെന്നാണു വ്യവസ്ഥ. പലപ്പോഴും ഇതു നടക്കുന്നില്ല. കാർഡുകളുടെ എണ്ണം നോക്കാതെ ചെലവാകുന്നതനുസരിച്ച് ആട്ട വിതരണം ചെയ്യണമെന്ന ആവശ്യം നടപ്പാകാത്തതാണ് പ്രശ്നം. ഇക്കാര്യത്തിൽ സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ മന്ത്രി ജി.ആർ. അനിലിന് നിവേദനം നൽകിയിരുന്നു. കാലാവധി കഴിഞ്ഞ ആട്ട മാറ്റി നൽകാതെ ഈ മാസം സ്റ്റോക്ക് എടുക്കില്ലെന്ന് അസോസിയേഷൻ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി താലൂക്ക് സപ്ലൈ ഓഫിസറെ അറിയിച്ചിട്ടുണ്ട്. ജില്ലയിൽ വളരെ കൂടുതൽ ആട്ട കെട്ടിക്കിടക്കുന്ന പ്രശ്നമില്ലെന്നാണ് സിവിൽ സപ്ലൈസ് അധികൃതർ പറയുന്നത്. കോന്നി പൂങ്കാവിലെ ആധുനിക മില്ലിലാണ് ആട്ട ഉൽപാദനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.