പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയും മക്കളും മരിച്ച സംഭവം: പൊലീസുകാരനായ ഭർത്താവ് റിമാൻഡിൽ

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്സിൽ യുവതിയും രണ്ടു മക്കളും മരിച്ച സംഭവത്തിൽ പൊലീസുകാരനായ ഭർത്താവ് റിമാൻഡിൽ. അമ്പലപ്പുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസറും വണ്ടാനം മെഡിക്കൽ കോളജ് പൊലീസ് എയ്ഡ്പോസ്റ്റിൽ ജോലിചെയ്തിരുന്ന സക്കറിയ വാർഡ് നവാസ് മൻസിലിൽ റെനീസിനെയാണ് (32) ആലപ്പുഴ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. സ്ത്രീപീഡനം, ആത്മഹത്യപ്രേരണ എന്നിവയാണ് കുറ്റങ്ങൾ. ഭാര്യ നജില (27), മകൻ ടിപ്പു സുൽത്താൻ (5), മകൾ മലാല (ഒന്നേകാൽ) എന്നിവരെ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളെ കൊന്നശേഷം നജില തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് നിഗമനം. മാനസിക പീഡനമാണ് യുവതിയുടെ മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിലും ഇരുവരുമായി വഴക്കുണ്ടായിരുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലും റെനീസിനെ അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ബുധനാഴ്ചയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഭാര്യയെ ഇയാൾ നിരന്തരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചിരുന്നുവെന്ന പരാതിയിൽ ബന്ധുക്കളിൽനിന്നും അയൽവാസികളിൽനിന്നും മൊഴിയെടുത്ത ശേഷമാണ് ഇയാൾക്കെതിരെ കേസെടുത്തത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.